നഴ്‌സുമാരുട മിനിമം വേതനം പുനഃപരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

Spread the love

തിരുവനന്തപുരം: നഴ്‌സുമാരുടെ മിനിമം വേതനം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഉത്തരവിട്ട് ഹൈക്കോടതി. ഇതിനായി സര്‍ക്കാരിന് മൂന്ന് മാസത്തെ സാവകാശം നല്‍കി. നഴ്‌സുമാരുടേയും ആശുപത്രി ഉടമകളുടേയും അഭിപ്രായങ്ങള്‍ ആരാഞ്ഞതിന് ശേഷം വേതനം പുനഃപരിശോധിക്കുന്നതിനാണ് കോടതി നിര്‍ദേശം.
2018ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനമാണ് പുഃപരിശോധിക്കേണ്ടത്. വ്യാപക സമരങ്ങളുടേയും പ്രതിഷേധങ്ങളുടേയും പിന്നാലെയാണ് 2018ല്‍ നഴ്‌സുമാരുടെ മിനിമം വേതനം സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്. 50 കിടക്കകള്‍ വരെയുള്ള ആശുപത്രികളില്‍ മിനിമം വേതനം 20,000 രൂപയായിട്ടും പരമാവധി 30000 രൂപയായിട്ടുമാണ് അന്ന് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ മാനേജ്‌മെന്റും നഴ്‌സുമാരും വ്യത്യസ്ത ഹര്‍ജികളുമായി കോടതിയെ സമീപിച്ചിരുന്നു.
ഇപ്പോള്‍ ലഭിക്കുന്ന ശമ്പളം പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി നഴ്‌സുമാര്‍ വീണ്ടും സമരരംഗത്തിറങ്ങിയിരുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ ഒരു നഴ്‌സിന്റെ അടിസ്ഥാന ശമ്പളം 39,300 രൂപയാണെന്നും ഈ കണക്കിലേക്ക് സ്വകാര്യ മേഖലയിലെ നഴ്‌സുമാരെ കൂടി ഉയര്‍ത്തണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം. തങ്ങളോട് ആലോചിക്കാതെ 2018ല്‍ ഏകപക്ഷീയമായാണ് സര്‍ക്കാര്‍ മിനിമം വേതനം പ്രഖ്യാപിച്ചതെന്നാണ് മാനേജ്‌മെന്റുകള്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇരുവിഭാഗങ്ങളുമായി കൂടിയാലോചിച്ച് മൂന്ന് മാസത്തിനകം മിനിമം വേതനം പുതുക്കി നിശ്ചയിക്കാന്‍ കോടതി ഉത്തരവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *