ദെഹ്‌റാദൂണ്‍: വിചിത്രമായ ഭൗമപ്രതിഭാസം മൂലം വിള്ളല്‍ വീണും ഭൂമി ഇടിഞ്ഞുതാഴ്ന്നും നിരവധി വീടുകള്‍ അപകടാവസ്ഥയിലായ ജോശിമഠില്‍ 600 കുടുംബങ്ങലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം. അടിയന്തരമായി മാറ്റാനാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ധാമി ശനിയാഴ്ച സ്ഥലം സന്ദര്‍ശിക്കും.
മണിടിഞ്ഞു താഴ്ന്നത് അടിയന്തരമായി പരിശോധിക്കാന്‍ കേന്ദ്രം വിദഗ്ധ സംഘത്തെ നിയോഗിച്ചിരുന്നു. മനുഷ്യവാസമേഖലകളിലും കെട്ടിടങ്ങള്‍, ഹൈവേകളും നദിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന സ്ഥലങ്ങളിലും മണ്ണിടച്ചിലുണ്ടാവുന്നതിനെക്കുറിച്ച് ഈ സംഘം പരിശോധന നടത്തും.
പെട്ടെന്ന് എടുക്കേണ്ട നടപടികളെക്കുറിച്ചും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉണ്ടാവേണ്ട പരിഹാരങ്ങളിലും ഉടന്‍ തന്നെ തീരുമാനമാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രദേശത്ത് ആരോഗ്യസംവിധാനങ്ങള്‍ ഉണ്ടാവണമെന്നും ആവശ്യമെങ്കില്‍ വ്യോമമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കടക്കം തയ്യാറായിരിക്കണമെന്നും ധാമി നിര്‍ദ്ദേശം നല്‍കി.
നൂറുകണക്കിന് വീടുകളില്‍ വിള്ളലുകളുണ്ടാവുന്നതും ഭൂമിയിടിഞ്ഞ് താഴുന്നതും ജനങ്ങളില്‍ ആശങ്കയുണ്ടാക്കിയിരുന്നു. ജോശിമഠിലെ ഒമ്പത് വാര്‍ഡുകളിലാണ് മണ്ണിടിച്ചിലും വീടുകളിലെ വിള്ളലും രൂക്ഷമായത്. നഗരത്തിലെ 561 വീടുകള്‍ അപകടനിലയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വെള്ളിയാഴ്ച വൈകീട് ഒരു ക്ഷേത്രം തകര്‍ന്നുവീണിരുന്നു. നിരന്തരം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുമാണ് പ്രതിഭാസത്തിന് കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എന്നാല്‍, ഇതിന് പിന്നില്‍ ഒന്നിലേറെ കാരണങ്ങളുണ്ടാവാമെന്നും അത് പെട്ടെന്നുണ്ടായതുമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.