എല്‍ദോസ് പരാതിക്കാരിയെ ആക്രമിച്ചുവെന്ന കേസില്‍ നാല് പേരെ കൂടി പൊലീസ് പ്രതി ചേര്‍ത്തു.

Spread the love

തിരുവനന്തപുരം: എല്‍ദോസ് പരാതിക്കാരിയെ ആക്രമിച്ചുവെന്ന കേസില്‍ നാല് പേരെ കൂടി പൊലീസ് പ്രതി ചേര്‍ത്തു. മൂന്ന് അഭിഭാഷകരെയും ഒരു ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനെയുമാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. അഡ്വ. അലക്‌സ്, അഡ്വ. സുധീര്‍ , അഡ്വ. ജോസ്, ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകന്‍ രാഗം രാധാകൃഷ്ണന്‍ എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തത്.
അഭിഭാഷകരുടെ ഓഫീസില്‍ വച്ച് കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചുവെന്ന മൊഴിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കല്‍, കേസില്‍ നിന്നും പിന്മാറാനായി കൃത്രിമ രേഖ ചമയ്ക്കല്‍, മര്‍ദ്ദിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എല്‍ദോസിനെതിരെ കഴിഞ്ഞ ദിവസം വഞ്ചിയൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എല്‍ദോസിനെ മാത്രം പ്രതി ചേര്‍ത്ത കേസിലാണ് നാല് പേരെ കൂടി പ്രതി ചേര്‍ത്തത്. ഈ കേസില്‍ എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം 31 ന് കോടതി വിധി പറയും.
അതേസമയം, ഇത് കള്ള കേസെന്ന് അഭിഭാഷകന്‍ സുധീര്‍ ആരോപിച്ചു. ബലാത്സംഗ കേസില്‍ ജാമ്യം ലഭിച്ച ശേഷമാണ് മറ്റൊരു കേസെടുത്തത്. മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയിലും അഭിഭാഷകര്‍ക്കെതിരെ പരാതിയില്ല. എല്‍ദോസിന്റെ വക്കാലത്തുള്ളതിലാണ് സ്ത്രീയുമായി സംസാരിച്ചതെന്നും അഡ്വ. സുധീര്‍ പറയുന്നു. കേസില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ട് അഭിഭാഷകന്റെ ഓഫീസില്‍ വച്ച് രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചുവെന്നും മര്‍ദ്ദിച്ചുവെന്നുമാണ് പരാതിക്കാരിയുടെ മൊഴി.
കേസ് പിന്‍വലിക്കാന്‍ ഇപ്പോഴും ഭീഷണി തുടരുകയാണെന്ന് പരാതിക്കാരി ആരോപിക്കുന്നു. കോണ്‍ഗ്രസിലെ വനിതാ പ്രവര്‍ത്തക ഭീഷണി സന്ദേശം അയച്ചെന്നും യുവതിയുടെ ആരോപിച്ചിരുന്നു. എംഎല്‍എ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നു. ഹാജരാക്കുന്നത് വ്യാജ തെളിവുകളാണ്. തനിക്ക് എന്ത് സംഭവിച്ചാലും ഉത്തരവാദി എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയാണെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പറഞ്ഞിരുന്നു. യുവതിയുടെ പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *