പ്രവര്‍ത്തകസമിതി പുനസംഘടനയ്ക്കുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് പുതിയ സ്റ്റിയറിംഗ് കമ്മിറ്റി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്.

Spread the love

ന്യൂഡല്‍ഹി: പ്രവര്‍ത്തകസമിതി പുനസംഘടനയ്ക്കുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് പുതിയ സ്റ്റിയറിംഗ് കമ്മിറ്റി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. പുതിയ പാര്‍ട്ടി അധ്യക്ഷനായി മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ചുമതലയേറ്റതിന് പിന്നാലെ നിലവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ രാജിസമര്‍പ്പിച്ചിരുന്നു. പുതിയ പ്രവര്‍ത്തകസമിതി ചുമതലയേല്‍ക്കും വരെയുള്ള പകരം സംവിധാനമായിട്ടാണ് സ്റ്റിയറിംഗ് കമ്മിറ്റി നിലവില്‍ വരുന്നത്. പുതിയ പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പിലൂടെ അംഗങ്ങളെ കണ്ടെത്താന്‍ രാഹുല്‍ ഗാന്ധി നേരത്തെ സമ്മതമറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇനിയുള്ള ദിവസങ്ങളില്‍ വ്യക്തത വരും.
പുതുതായി നിയമിക്കപ്പെട്ട സ്റ്റിയറിംഗ് കമ്മിറ്റിയില്‍ നെഹ്‌റു കുടുംബത്തില്‍ നിന്നുള്ള എല്ലാവരും അംഗങ്ങളാണ്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ സ്റ്റിയറിംഗ് കമ്മിറ്റിയിലുണ്ട്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും സമിതിയില്‍ ഇടം നേടി. കേരളത്തില്‍ നിന്നും മുതിര്‍ന്ന നേതാവ് എകെ ആന്റണിയും സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സമിതിയിലെത്തി. അതേസമയം അധ്യക്ഷ തെരഞ്ഞെടുപ്പിലൂടെ വലിയ തരംഗം സൃഷ്ടിച്ച ശശി തരൂരിന്റെ പേര് സ്റ്റിയറിംഗ് കമ്മിറ്റിയിലില്ല എന്നത് ശ്രദ്ധേയമാണ്. അടുത്ത വര്‍ഷമാദ്യംനടക്കുന്ന എഐസിസി പ്ലീനറി സമ്മേളനത്തിലാണ് പുതിയ പ്രവര്‍ത്തക സമിതി നിയമിക്കപ്പെടുക. അതുവരെ സ്റ്റിയറിംഗ് കമ്മിറ്റിയാവും പാര്‍ട്ടിയുടെ നേതൃപരമായ ചുമതല വഹിക്കുക.
അഭിഷേക് മനു സിംഗ്വി, അജയ് മാക്കന്‍, അംബികാ സോണി, ജയ്‌റാം രമേശ്, ജിതേന്ദ്ര സിംഗ്, മുകുള്‍ വാസ്‌നിക്, പി ചിദംബരം, രണ്‍ദീപ് സുര്‍ജെവാല, താരീഖ് അന്‍വര്‍, അധീര്‍ രഞ്ജന്‍ ദാസ് ചൗധരി, ദിഗ്‌വിജയ് സിംഗ്, മീരാ കുമാര്‍, പവന്‍ കുമാര്‍ ബന്‍സല്‍, രാജീവ് ശുക്ല, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരടക്കം ആകെ 47 പേരാണ് പുതിയ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ അംഗങ്ങളായിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *