വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് ആവശ്യമായ പോലീസ് സുരക്ഷ ഒരുക്കണമെന്ന ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്ന് കേരള ഹൈക്കോടതി.

Spread the love

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് ആവശ്യമായ പോലീസ് സുരക്ഷ ഒരുക്കണമെന്ന ഇടക്കാല ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്ന് കേരള ഹൈക്കോടതി. ഇടക്കാല ഉത്തരവ് നടപ്പിലാക്കിയത് സംബന്ധിച്ച് വിശദാംശങ്ങള്‍ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനും പോലീസിനും നിര്‍ദേശം നല്‍കി.
അദാനിയുടെയും കരാര്‍ കമ്പനിയുടെയും കോടതിയലക്ഷ്യ ഹര്‍ജികളിലും സര്‍ക്കാരിനും സമരക്കാര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. റോഡിലെ തടസങ്ങള്‍ അടക്കം നീക്കം ചെയ്യണമെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്നതാണ്. പോലീസിന് കഴിയില്ലെങ്കില്‍ കേന്ദ്രസേനയെ ആവശ്യപ്പെടാനും കൃത്യമായി പറഞ്ഞിരുന്നല്ലോയെന്ന് കോടതി പറഞ്ഞു. പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയമോ, സമരമോ കോടതിയുടെ പരിഗണനയിലുള്ളതല്ല. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകരുതെന്നതാണ് കോടതിയുടെ പരിഗണനാവിഷയമെന്ന് പറഞ്ഞ ഹൈക്കോടതി അദാനിയുടെയും കരാര്‍ കമ്പനിയുടെയും കോടതിയലക്ഷ്യ ഹര്‍ജികള്‍ ബുധനാഴ്ച്ചത്തേക്ക് മാറ്റി.
സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയില്‍ കടുത്ത അനിശ്ചിതത്വമാണ് ഇപ്പോഴുള്ളത്. പദ്ധതിക്കെതിരായ ലത്തീന്‍ അതിരൂപതയുടെ സമരം 57 ആം ദിവസത്തിലേക്ക് കടന്നു. പണി നിലച്ചത് മൂലം 100 കോടി നഷ്ടപരിഹാരം സര്‍ക്കാറിനോട് ചോദിക്കുന്ന അദാനി, അടുത്ത വര്‍ഷവും വിഴിഞ്ഞം തീരത്ത് കപ്പലടുക്കില്ലെന്നും അറിയിച്ചു. കരാര്‍ പ്രകാരം 2019 ല്‍ പണിതീര്‍ക്കേണ്ട പദ്ധതി 2023 ലും പൂര്‍ത്തീകരിക്കാനാവാത്തതില്‍ രണ്ട് മാസം പോലുമാകാത്ത സമരത്തെ കുറ്റപ്പെടുത്തുന്ന അദാനി കമ്പനിയുടെ നീക്കം ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
നേരത്തെ തന്നെ കരാര്‍ ലംഘനം കാണിച്ച് അദാനിയും സര്‍ക്കാറും നല്‍കിയ പരാതികള്‍ ആര്‍ബിട്രേഷന്റെ പരിഗണനയിലാണ്. ഇതിനിടെയാണ് സര്‍ക്കാറിന് കീഴിലുള്ള വീഴിഞ്ഞം സീ പോര്‍ട്ട് ലിമിറ്റഡ് നഷ്ടപരിഹാരം ലത്തീന്‍ അതിരൂപതയില്‍ നിന്നും ഈടാക്കണമെന്ന ശുപാര്‍ശ സര്‍ക്കാറിന് നല്‍കിയത്. സമരങ്ങളിലുണ്ടാകുന്ന നഷ്ടം രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ഈടാക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം വിഴിഞ്ഞം സമരത്തിലും ബാധകമെന്നാണ് വിസില്‍ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *