പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞ സംഭവത്തില്‍ ഓരാള്‍ കൂടി പിടിയില്‍.

Spread the love

കൊല്ലം: പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ കരവാളൂർ മാവിളയിൽ കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞ സംഭവത്തില്‍ ഓരാള്‍ കൂടി പിടിയില്‍. കാര്യറ ആലുവിള വീട്ടില്‍ അബ്ദുല്‍ ബാസിത് എന്ന ബാസിത് ആല്‍വിയാണ് പിടിയിലായത്. സ്വകാര്യ ചാനല്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് ശ്രദ്ധേയനായ ആളാണ് ബാസിത് ആല്‍വി. ഇയാള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്ന് പൊലീസ് പറഞ്ഞു. ഹര്‍ത്താല്‍ ദിനത്തില്‍ പുനലൂര്‍ സ്റ്റേഷന്‍ പരിധിയില്‍ വാഹനങ്ങള്‍ക്ക് കല്ലെറിഞ്ഞ സംഭവത്തില്‍ നാല് പേരും പിടിയിലായി. കല്ലേറില്‍ ബസ്സിന്റെയും ലോറിയുടെയും ചില്ല് തകരുകയും ബസ് ഡ്രൈവര്‍ കോഴിക്കോട് സ്വദേശി പി രാഗേഷിന് കണ്ണിന് പരുക്കേൽക്കുകയും ചെയ്തിരുന്നു.

പുനലൂർ കാര്യറ ദാറുസലാമിൽ മുഹമ്മദ് ആരിഫ്‌ (21), കോക്കാട് തലച്ചിറ കിഴക്ക് റെഫാജ് മൻസിലിൽ സെയ്ഫുദീൻ (25), കോക്കാട് തലച്ചിറ അനീഷ് മൻസിലിൽ അനീഷ് (31) എന്നിവർ നേരത്തേ പിടിയിലായിരുന്നു. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ആദ്യം പിടിയിലായ അനീഷിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. എണ്‍പതോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. കല്ലേറില്‍ കെഎസ്ആര്‍ടിസിക്ക് മൂന്ന്‌ ലക്ഷത്തിന്റെയും ലോറികള്‍ക്ക് ഒന്നര ലക്ഷത്തിന്റെയും നഷ്ടമാണ് ഉണ്ടായത്. ഹര്‍ത്താല്‍ ദിനത്തില്‍ രാവിലെ കൊട്ടാരക്കരയില്‍ നടന്ന പ്രകടനത്തില്‍ പങ്കെടുത്ത ശേഷമാണ് രണ്ട് ബൈക്കുകളിലായി പുനലൂരിലെത്തിയ ഇവര്‍ വാഹനങ്ങള്‍ക്ക് കല്ലെറിഞ്ഞത്. പുനലൂർ ഡിവൈ.എസ്‌.പി.യുടെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ രാജേഷ്‌കുമാർ, എസ്.ഐ. മാരായ ഹരീഷ്, ജിസ് മാത്യു, സി.പി.ഒ. മാരായ അജീഷ്, സിയാദ്, ദീപക് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *