സോഷ്യൽ മീഡിയയിൽ കുരുങ്ങി ജനം; ‘ബ്ലോക്ക്’ ആവശ്യവുമായി സൈറ്റുകളെ കേന്ദ്രസര്‍ക്കാര്‍ സമീപിച്ചത് 105 തവണ

Spread the love

ഡൽഹി: പോയ വർഷം ഫെബ്രുവരിയിൽ പ്രാബല്യത്തിൽ കൊണ്ടുവന്ന പുതിയ ഐടി നയങ്ങൾ പ്രകാരം 2021 ഡിസംബറിനും 2022 ഏപ്രിലിനും ഇടയിൽ യൂട്യൂബിനും ട്വിറ്ററിനും ഫെയ്‌സ്ബുക്കിനും ഇൻസ്റ്റാഗ്രാമിനും അടക്കം അക്കൌണ്ട് ബ്ലോക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം 94 നിർദ്ദേശങ്ങൾ നൽകിയിരുന്നതായി ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖരൻ വ്യക്തമാക്കി. രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലൂടെയാണ് മന്ത്രി ഈ കാര്യം അറിയിച്ചത്. ഉപയോക്താക്കൾക്ക് സുതാര്യവും സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്തമുള്ളതുമായ ഇന്റർനെറ്റ് ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ഇതിൽ പരാമർശിക്കുന്നുണ്ട്.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉത്തരവാദിത്തമുള്ളവരാക്കുന്നതിനും ഉപയോക്തൃ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി 2021 ഫെബ്രുവരി 25-ന് ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡുകളും) ചട്ടങ്ങൾ 2021 (“ഐടി നിയമങ്ങൾ, 2021”) സർക്കാർ വിജ്ഞാപനം ചെയ്‌തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം (മെയിറ്റി) എല്ലാ പാദത്തിലും സോഷ്യൽ മീഡിയ കമ്പനികളുടെ കംപ്ലയിൻസ് ഓഡിറ്റ് നടത്തുമെന്നും പറയുന്നുണ്ട്. നിലവിൽ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എല്ലാ മാസവും ഐടി നിയമങ്ങൾ 2021 പാലിക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ട്. അവിടെ വിവിധ പരാതികൾക്ക് മറുപടിയായി സ്വീകരിച്ച നടപടികളും അറിയിക്കേണ്ടതുണ്ട്.

മന്ത്രാലയം ഇപ്പോൾ എല്ലാ പാദങ്ങളിലും ഐടി നിയമങ്ങൾ പ്രകാരം സോഷ്യൽ മീഡിയകളെ ഓഡിറ്റ് ചെയ്യുന്നതിനുള്ള ഒരു സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഓഡിറ്റിന്‍റെ ഭാഗമായി, സോഷ്യൽ മീഡിയ കമ്പനികൾ അവരോട് ഉന്നയിക്കുന്ന പരാതികൾ റിപ്പോർട്ട് ചെയ്യുന്നുണ്ടോ എന്നും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നും മന്ത്രാലയം പരിശോധിക്കുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ കുരുക്ക് മുറുക്കുന്നതിനായി പരാതിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ കമ്പനികൾ എടുക്കുന്ന തീരുമാനങ്ങൾ അസാധുവാക്കാൻ അധികാരമുള്ള അപ്പീൽ പാനൽ രൂപീകരിക്കാൻ ബന്ധപ്പെട്ടവരോട് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *