ജനങ്ങളെ കൊളളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്ന വിമർശനവുമായി ഫിഷറീസ്, സാംസ്‌കാരിക വകുപ്പ്‌ മന്ത്രി സജി ചെറിയാന്‍

Spread the love

പത്തനംതിട്ട: ജനങ്ങളെ കൊളളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്ന വിമർശനവുമായി ഫിഷറീസ്, സാംസ്‌കാരിക വകുപ്പ്‌ മന്ത്രി സജി ചെറിയാന്‍. ഇതിന്റെ മുക്കിലും മൂലയിലുമെല്ലാം മതേതരത്വം, ജനാധിപത്യം, എന്നൊക്കെ എഴുതി വെച്ചിട്ടുണ്ട്. ബ്രിട്ടീഷുകാരൻ പറഞ്ഞ് എഴുതിയ ഭരണഘടനയാണത്. സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ്‌ ഭരണഘടനയുടെ ഉദ്ദേശ്യമെന്നും മന്ത്രി വിമർശിച്ചു. പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവില്‍ എന്ന പരിപാടി മല്ലപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു സജി ചെറിയാന്‍.

സജി ചെറിയാൻ പറഞ്ഞത്

മതേതരത്വം, ജനാധിപത്യം, എന്നൊക്കെ അതിന്റെ സൈഡിലെഴുതിയിട്ടുണ്ട്. അപ്പൊ മനുഷ്യനുണ്ടായ കാലം മുതല്‍ക്ക് തന്നെ മനുഷ്യന്റെ ജീവിത പക്രിയയില്‍ ഈ ചൂഷണം നടന്നിട്ടുണ്ട്. അപ്പൊ ഇന്ന് കയ്യൂക്കുളളവന്‍ കാര്യക്കാരനാണ്. ഇന്ന് ഏറ്റവും വലിയ ധനാഡ്യൻ, സമ്പത്തുളളവന്‍ ലോകത്തെ കീഴ്‌പ്പെടുത്തുന്നു. സ്വഭാവികമായും ഈ സാമ്പത്തിക ശാസ്ത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തെളിമയാര്‍ന്ന കാര്യം ഇത്തരം പ്രക്രിയകളിലേക്ക് കടക്കുമ്പോള്‍ ഭരണകൂടം സ്വാഭാവികമായും ഈ പ്രക്രിയക്ക് അനുകൂലമായിരിക്കും. ബഹുഭൂരിപക്ഷത്തെ അടിച്ചമര്‍ത്തി ഈ സാമ്പത്തിക നയങ്ങള്‍ സംരക്ഷിക്കാന്‍ ഭരണകൂടം, ജുഡീഷ്യറി, എക്‌സിക്യൂട്ടീവ് എല്ലാം ഒരിടത്തായിരിക്കും.

മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയുന്നത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊളളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതി വെച്ചിരിക്കുന്നത് എന്നാണ്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും
തൊഴിലാളികളുടെ സമരം പോലും അംഗീകരിക്കാത്ത രാജ്യമാണ് ഇന്ത്യ. അതിന് കാരണം ഇന്ത്യന്‍ ഭരണഘടനയാണ്. തൊഴിലാളി ചൂഷണത്തെ അംഗീകരിക്കുന്നതാണ് ഭരണ ഘടന. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളര്‍ന്ന് വരാന്‍ കാരണം ഇന്ത്യന്‍ ഭരണഘടന അവര്‍ക്ക് നല്‍കുന്ന പരിരക്ഷയാണ്. അവര്‍ക്കെതിരെ എത്രപേര്‍ക്ക് സമരം ചെയ്യാന്‍ പറ്റും. കോടതിയും, പാര്‍ലമെന്റുമെല്ലാം മുതലാളിമാര്‍ക്കൊപ്പമാണ്. മുതലാളിമാര്‍ക്ക് അനുകൂലമായി മോദി സര്‍ക്കാരിനെ പോലുള്ളവര്‍ തീരുമാനമെടുക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഇന്ത്യന്‍ ഭരണഘന അവര്‍ക്കൊപ്പമാണ് എന്നതിന്റെ തെളിവാണ്.

ന്യായമായ കൂലി ചോദിക്കാന്‍ പറ്റുന്നില്ല. കോടതിയില്‍ പോയാല്‍ പോലും മുതലാളിമാര്‍ക്ക് അനുകൂലമായിട്ടായിരിക്കും തീരുമാനമുണ്ടാവുക. ഇന്ന് കയ്യൂക്കുള്ളവന്‍ കാര്യക്കാരനാവുന്നത് ഭരണകൂടം അവര്‍ക്ക് അനുകൂലമായത് കൊണ്ടാണ്. തൊഴില്‍ നിയമങ്ങള്‍ ഇല്ലാതാവുന്നത് ഈ ഭരണഘടനാ നിയമങ്ങള്‍ രാജ്യത്ത് നടപ്പിലാക്കുന്നത് കൊണ്ടാണ്. എട്ടുമണിക്കൂര്‍ ജോലി എട്ടുമണിക്കൂര്‍ വിശ്രമം എന്നതൊക്കെ ഇല്ലാതായി. തൊഴിലാളികൾക്ക് ഈ ഭരണഘടന സംരക്ഷണം നല്‍കുന്നുണ്ടോ. നാട്ടിലുണ്ടാകുന്ന ഏത് പ്രശ്‌നത്തിനും കാരണം തൊഴിലാളി സംഘടനകളാണ് എന്നാണ് കുറ്റപ്പെടുത്തുന്നത്. കൂലികിട്ടാത്ത കാര്യം ചോദ്യം ചെയ്ത് കോടതിയില്‍ പോയാല്‍ ആദ്യം ചോദിക്കുന്നത് എന്തിനാണ് സമരം ചെയ്തത് എന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *