സുനിതാ വില്യംസും സ‌ഹയാത്രികൻ യൂജിൻ ബുച്ച് വിൽമോറും ഭൂമിയിലെത്താൻ 2025 വരെ കാത്തിരിക്കേണ്ടിവരുമെന്ന് നാസ.

Spread the love

വാഷിങ്ടൺ: ഇന്ത്യൻ വംശജയായ സുനിതാ വില്യംസും സ‌ഹയാത്രികൻ യൂജിൻ ബുച്ച് വിൽമോറും ഭൂമിയിലെത്താൻ 2025 വരെ കാത്തിരിക്കേണ്ടിവരുമെന്ന് നാസ. അപകടസാധ്യത വളരെ കൂടുതലെന്നാണ് നാസ വ്യക്തമാക്കുന്നത്. ഫെബ്രുവരിയിലേ തിരിച്ചുവരാനാകൂവെന്നും നാസ അറിയിക്കുന്നു. ബോയിങിന്റെ സ്റ്റാര്‍ലൈനറിലെ മടക്കയാത്ര സുരക്ഷിതമല്ലെങ്കില്‍ നാസയ്ക്ക് ഇലോണ്‍ മസ്കിന്‍റെ സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ കാപ്‌സ്യൂള്‍ ആശ്രയിക്കേണ്ടിവരുമെന്ന് നേരത്തേ വാർത്ത വന്നിരുന്നു. എന്നാല്‍ അതിനായി 2025 ഫെബ്രുവരി വരെ ഇരുവര്‍ക്കും രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കാത്തിരിക്കേണ്ടിവരും. ബോയിങ് സ്റ്റാർലൈനർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോൾ പേടകത്തിൽനിന്ന് ഹീലിയം വാതകച്ചോർച്ചയുണ്ടായതാണ് പ്രതിസന്ധിക്ക് കാരണമായത്. ചില യന്ത്രഭാഗങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാതിരുന്നത് ദൗത്യം ദുഷ്കരമാക്കിയിരുന്നു. യാത്രികരുടെ സുരക്ഷ പരിഗണിച്ച് പേടകത്തിന്റെ സാങ്കേതിക പ്രശ്നങ്ങൾ വീണ്ടും പരിശോധിച്ച ശേഷമേ മടക്കയാത്രയ്ക്ക് നാസ അനുമതി നൽകുകയുള്ളൂ. പലവട്ടം മാറ്റിവച്ചശേഷം ജൂൺ അഞ്ചിനാണ് സ്റ്റാർലൈനർ ബഹിരാകാശത്തേക്കു തിരിച്ചത്. നാസയുടെ കൊമേഴ്സ്യൽ ക്രൂ പദ്ധതിയുടെ ഭാഗമായുള്ളതാണ് സ്റ്റാർലൈനർ വിക്ഷേപണം.

വാണിജ്യ ആവശ്യങ്ങൾക്കായി സ്റ്റാർലൈനർ എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചാണ് നാസയുമായി ചേർന്നുളള പരീക്ഷണം. നാസയുടെ ഈ ദൗത്യത്തിന് പേര് നൽകിയിരുന്നത് ക്രൂ ഫ്ളൈറ്റ് ടെസ്റ്റ് എന്നാണ്. ലോകമെമ്പാടുമുള്ള വിമാനങ്ങൾ, റോട്ടർക്രാഫ്റ്റുകൾ, റോക്കറ്റുകൾ, ഉപഗ്രഹങ്ങൾ, മിസൈലുകൾ എന്നിവ രൂപകൽപ്പന ചെയ്യുകയും നിർമിക്കുകയും വിൽക്കുകയും ചെയ്യുന്ന അമേരിക്കൻ ആസ്ഥാനമായ ബഹുരാഷ്ട്ര കോർപറേഷനാണ് ബോയിങ് കമ്പനി. ഈ ദൗത്യത്തോടെ ബഹിരാകാശത്തേക്കുള്ള പരീക്ഷണ ദൗത്യത്തിൽ പേടകം പറത്തുന്ന ആദ്യ വനിതയായി സുനിത മാറി.

ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസിന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയണിത്. 2006 ഡിസംബര്‍ ഒമ്പതിനാണ് ഡിസ്‌കവറി ബഹിരാകാശ പേടകത്തില്‍ സുനിത വില്യംസ് തന്റെ ആദ്യത്തെ ബഹിരകാശ യാത്ര നടത്തിയത്. തുടര്‍ന്ന് 2012ല്‍ അവര്‍ രണ്ടാമത്തെ യാത്ര നടത്തി. നാസയുടെ കണക്കുപ്രകാരം അവര്‍ ബഹിരാകാശത്ത് 322 ദിവസം ചിലവഴിച്ചിട്ടുണ്ട്. ഏഴ് ബഹിരകാശനടത്തത്തിലൂടെ 50 മണിക്കൂര്‍ 40 മിനുട്ട് ചിലവഴിച്ച ആദ്യ വനിത ബഹിരാകാശ യാത്രിക എന്ന റെക്കോര്‍ഡും സുനിതക്ക് സ്വന്തമാണ്. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ ജുലാസാനില്‍ ജനിച്ച സുനിത പിന്നീട് അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *