കൊങ്കൺ റെയിൽവേ പാത പൂർണമായും നിർത്തി. 12 ട്രെയിനുകൾ റദ്ദാക്കി, 40-ലധികം ട്രെയിനുകളെ ബാധിച്ചതോടെ യാത്രക്കാർ ദുരിതത്തിലായി

Spread the love

കൊങ്കൺ റെയിൽവേ പാത പൂർണമായും നിർത്തി. 12 ട്രെയിനുകൾ റദ്ദാക്കി, 40-ലധികം ട്രെയിനുകളെ ബാധിച്ചതോടെ യാത്രക്കാർ ദുരിതത്തിലായി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരവധി പേർ യാത്ര ഒഴിവാക്കി വീടുകളിലേക്ക് മടങ്ങി. തുരങ്കത്തിലുണ്ടായ ചോർച്ചയാണ് വെള്ളക്കെട്ടിന് കാരണമായത്. കൊങ്കൺ പാതയിൽ സാവന്ത് വാഡിക്കും മഡ്‌ഗാവിനും ഇടയിലുള്ള തുരങ്കത്തിൽ വെള്ളം കയറിയതിനെ തുടർന്ന് ഈ മേഖലയിലെ പന്ത്രണ്ടോളം ട്രെയിനുകൾ റദ്ദാക്കി. നേത്രാവതി, ദുരന്തോ, മംഗള അടക്കം നിരവധി ട്രെയിനുകൾ വഴിതിരിച്ചു വിട്ടു. തുരങ്കത്തിലുണ്ടായ ചോർച്ചയാണ് വെള്ളക്കെട്ടിന് കാരണമായത്

 

*ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് പെർനെം തുരങ്കത്തിൽ വെള്ളം കയറാൻ തുടങ്ങിയത്. തുടർന്ന് യാത്ര ഭാഗികമായി തടസ്സപ്പെട്ടിരുന്നു. യുദ്ധകാലാടിസ്ഥാനത്തിലാണ് തുരങ്ക പാത ജോലികൾ നടക്കുന്നതെന്ന് കൊങ്കൺ റെയിൽവേ സി എം ഡി സന്തോഷ് കുമാർ ജാ പറഞ്ഞു. ഇതിനായി വലിയൊരു ടീമിനെയാണ് നിയോഗിച്ചിരിക്കുന്നതെന്നും എത്രയും പെട്ടെന്ന് സർവീസുകൾ പുനഃസ്ഥാപിക്കുവാൻ കഴിയുമെന്നും ജാ പ്രത്യാശ പ്രകടിപ്പിച്ചു. മുംബൈ – ഗോവ വന്ദേ ഭാരത് എക്‌സ്പ്രസ് ഉൾപ്പെടെ 12 ട്രെയിനുകളാണ് റദ്ദാക്കിയത്. നിരവധി ട്രെയിനുകൾ വഴിതിരിച്ചു വിട്ടെങ്കിലും ഭൂരിഭാഗം പേരും യാത്ര ഒഴിവാക്കി മടങ്ങി പോകുകയായിരുന്നു.

തിരുവനന്തപുരം ലോകമാന്യ തിലക് നേത്രാവതി, മംഗളുരു മുംബൈ സൂപ്പർ ഫാസ്റ്റ്, മംഗളുരു ലോക് മാന്യ തിലക് മത്സ്യഗന്ധ സൂപ്പർ ഫാസ്റ്റ് എന്നീ ട്രെയിനുകളാണ് കേരളത്തിൽ നിന്നുള്ള റദ്ദാക്കിയ സർവീസുകൾ. മുംബൈ – ഗോവ ജനശതാബ്ദി എക്‌സ്പ്രസ്, മണ്ഡോവി എക്‌സ്പ്രസ്, മുംബൈ മംഗളൂരു എക്‌സ്പ്രസ് എന്നിവ റദ്ദാക്കിയ മറ്റ് ട്രെയിനുകളിൽ ഉൾപ്പെടുന്നു. കൊങ്കൺ മേഖലയിൽ വെള്ളക്കെട്ട് യാത്രയെ തടസ്സപ്പെടുത്തിയതോടെ നിരവധി ട്രെയിനുകൾ പലയിടത്തായി നിർത്തിയിടുകയായിരുന്നു. നിലവിൽ കൊങ്കൺ റെയിൽവേ മഡ്ഗാവ് സ്റ്റേഷനിൽ ഒരു ഹെൽപ്പ് ഡെസ്ക് സ്ഥാപിച്ചിട്ടുണ്ട്. വഴിതിരിച്ചുവിട്ടതും റദ്ദാക്കിയതുമായ ട്രെയിനുകളെ സംബന്ധിച്ച വിവരങ്ങൾക്ക് 8322706480 എന്ന നമ്പറിൽ ബന്ധപ്പെടാൻ യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *