ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുനക്കരയിൽ പ്രവേശിച്ചു

Spread the love

കോട്ടയം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുനക്കരയിൽ പ്രവേശിച്ചു. ഉയിരൊഴിഞ്ഞിട്ടും പ്രിയനേതാവിനെ ജനം കൈയൊഴിയാത്ത കാഴ്ചയാണ് ഇപ്പോഴും കാണുന്നത്. ജനനായകനെ കാണാൻ പതിനായിരക്കണക്കിനാളുകളാണ് തിരുനക്കരയി മൈതാനിയിൽ എത്തിച്ചേർന്നത്. കൂടാതെ സിനിമാ താരങ്ങളായ മമ്മുട്ടി,സുരേഷ് ​ഗോപി എംപി, ദിലീപ്, കുഞ്ചാക്കോ ബോബൻ, രമേശ് പിഷാരടി, സിനിമാ നിർമ്മാതാവ് ആന്റോ ജോസഫ് സിനിമ പ്രവർത്തകരും പശ്ചിമ ബംഗാൾ ഗവർണർ ആനന്ദബോസും, രാഷ്ട്രീയ രംഗത്തെ മറ്റു പ്രമുഖരടക്കം ജനസാഗരമാണ് തിരുനക്കര മൈതാനത്ത് പ്രിയ നേതാവിന് അന്തിമോപചാരം അർപ്പിക്കാൻ കാത്തുനിൽക്കുന്നത്.

രണ്ടു ഘട്ടമായാണ് പൊതുദർശനം. വള്ളക്കാൽ വീട്ടിലേക്ക് ആദ്യം കൊണ്ടുപോകും. അതിനു ശേഷമായിരിക്കും രണ്ടാമത്തെ പൊതുദർശനം ഉണ്ടാവുക. തിരുനക്കരയിൽ വിപുലമായ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ 2000 പൊലീസുകാരെയാണ് നിയമിച്ചിട്ടുള്ളത്. മൈതാനിയിൽ ആളുകളെ തങ്ങി നിൽക്കാൻ അനുവദിക്കില്ല. പ്രത്യേകമായി വരി നിന്ന് ആദരമർപ്പിച്ചു മടങ്ങാൻ ജനങ്ങൾക്ക് ചിട്ടയായ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

രാഷ്ട്രീയ കേരളം കരുതിയതിലും ഏറെ ആഴത്തിൽ ഉമ്മൻചാണ്ടി ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെന്നിരുന്നുവെന്ന് വ്യക്തമാകുന്നതാണ് വിലാപയാത്ര. കാരുണ്യത്തിന്റേയും മനുഷ്യസ്നേഹത്തിന്റേയും ആൾരൂപമായിരുന്നു ഉമ്മൻചാണ്ടിയെന്ന് സുഹൃത്തും സഹപാഠിയും സഹപ്രവർത്തകനുമായ കെസി ജോസഫ് കോളേജ് പഠനകാലം മുതലുള്ള സൗഹൃദം ഓർത്തെടുത്ത് പറഞ്ഞു. എൻഎസ്എസുമായുള്ള ഉമ്മൻചാണ്ടിയുടെ ബന്ധം ഏറെ ദൃഢമായിരുന്നുവെന്ന് പെരുന്നയിൽ വച്ച് ജി സുകുമാരൻ നായർ പറഞ്ഞു. അതേസമയം, സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ രാഹുൽഗാന്ധി കേരളത്തിലെത്തി. കൊച്ചിയിലെത്തിയ രാഹുൽ പന്ത്രണ്ട് മണിയോടെ കോട്ടയത്തേക്ക് തിരിക്കുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *