അരിക്കൊമ്പനായി മുറവിളികൂട്ടി മൃഗസ്നേഹികൾ; ആരോഗ്യം മോശമെന്ന് വാദം, ആരോഗ്യവാനെന്ന് തമിഴ്നാട്

Spread the love

തമിഴ്നാട് വനം വകുപ്പ് മയക്കുവെടി വച്ച് പിടികൂടി ഉൾക്കാട്ടിലേക്കു വിട്ട കാട്ടാന അരിക്കൊമ്പൻ വീണ്ടും സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാകുകയാണ്. കൊമ്പന്റെ ആരോഗ്യമാണ് ഇത്തവണ ചർച്ചാവിഷയം. പുറത്തുവന്ന ആനയുടെ ചിത്രങ്ങൾ കണ്ട് ആന ക്ഷീണിതനാണെന്നും ആരോഗ്യം മോശമാണെന്നും മൃഗസ്നേഹികൾ പറയുന്നു.

ചിത്രങ്ങളിൽ നിന്നും ആന ക്ഷീണിതനാണെന്ന് വ്യക്തമാണെന്നാണ് മൃഗസ്നേഹികളും ആനപ്രേമികളുടെ സംഘടനയും വാദിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാണ് ദിവസങ്ങളായി നടക്കുന്നത്. ആനയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്ത് വിടാൻ തമിഴ്നാട് വനംവകുപ്പ് തയ്യറാകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

മുമ്പ് ദിവസവും പത്ത് കിലോ മീറ്ററിലധികം സഞ്ചരിച്ചിരുന്ന അരിക്കൊമ്പനിപ്പോൾ കുട്ടിയാർ ഡാമിനടുത്ത് മൂന്ന് കിലോമീറ്ററോളം മാത്രമാണ് നടക്കുന്നത്. അത് ആരോഗ്യപ്രശ്നങ്ങൾ കാരണമെന്നാണ് ഉയരുന്ന വാദം. ചികിത്സ ആവശ്യമെങ്കിൽ നൽകാൻ തമിഴ്നാട് സർക്കാർ ഇടപെടണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു.

എന്നാൽ ഈ ചർച്ചകളെ പാടെ തള്ളുകയാണ് തമിഴ്നാട് വനം വകുപ്പ്. ഇക്കാര്യങ്ങൾ ഇത് അടിസ്ഥാന രഹിതമാണെന്നും അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്നുമാണ് തമിഴ്നാട് വനംവകുപ്പ് പറയുന്നത്.കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെ കോതയാർ വലമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പൻ്റെ ദൃശ്യങ്ങളും ചിത്രങ്ങളും മൂന്ന് തവണ തമിഴ്നാട് വനംവകുപ്പ് പുറത്ത് വിട്ടിരുന്നു. ഇതിൽ കൊമ്പൻ തീറ്റ തിന്നുന്നതും വെള്ളം കുടിക്കുന്നതുമൊക്കെ ഉണ്ടായിരുന്നു.

നിലവിൽ ലഭ്യമാകുന്ന റിപ്പോർട്ടുകൾ പ്രകാരം പുതിയ വനമേഖലയുമായി അരിക്കൊമ്പൻ ഇണങ്ങിക്കഴിഞ്ഞു എന്നാണ് തമിഴ്നാട് വനംവകുപ്പ് നൽകിയ വിശദീകരണം. ആന ഇപ്പോൾ കഴിയുന്ന കാടിന് പുറത്തിറങ്ങാതിരിക്കാൻ എല്ലാ ശ്രമങ്ങളും തമിഴ്നാട് വനംവകുപ്പ് നടത്തുന്നുണ്ട്. അരിക്കൊമ്പനെ നിരീക്ഷിക്കുന്നതിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. സംസ്ഥാന വനംവകുപ്പും സഞ്ചാര പഥം കൃത്യമായി വിലയിരുത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *