അമ്മയും മക്കളും പുഴയിൽ ചാടി ആത്മഹത്യ ചെയ്തു.
ഏറ്റുമാനൂർ അയർക്കുന്നം റൂട്ടിൽ പള്ളിക്കുന്നിൽ അമ്മയും മക്കളും പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്മോളും അഞ്ചും രണ്ടും വയസ്സുള്ള പെൺമക്കളുമാണ് മരിച്ചത്. പുഴയിൽ ചാടിയ ഇവരെ നാട്ടുകാർ കരയ്ക്കെത്തിച്ച് കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ആരോഗ്യനില ഗുരുതരമായിരുന്ന ഇവർ മരിക്കുകയായിരുന്നു. ജിസ്‌മോൾ മുത്തോലി പഞ്ചായത്തിലെ മുൻ പ്രസിഡന്റ് ആണ്. നിവലിൽ അഭിഭാഷകയായി ജോലി ചെയ്തുവരികയാണ് ജിസ്മോൾ.
ഇന്ന് രാവിലെ ഭർത്താവിൻ്റെ അമ്മയ്ക്ക് അർബുദ ചികിത്സയുമായി ബന്ധപ്പെട്ട് വീട്ടുകാർ ആശുപത്രിയിൽ പോയിരുന്നു. അവർ എത്തുന്നതിന് മുമ്പാണ് ആത്മഹത്യ. കുടുംബപരമായോ വ്യക്തിപരമായോ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് അറിഞ്ഞിട്ടില്ല.
പുഴയിൽ ചാടുന്ന ശബ്ദം നാട്ടുകാരാണ് കേട്ടത്. ആളുകൾ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. സ്കൂട്ടറിലാണ് മൂവരും പുഴയുടെ കരക്കെത്തിയത്. ആഴമുള്ള സ്ഥലമായതിനാൽ പെട്ടെന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അതീവ ഗുരുതരാവസ്ഥയിലാണ് മൂവരേയും കരക്കെത്തിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.