രക്തക്കറയുള്ള വസ്ത്രം പോലീസിന് ലഭിച്ചിട്ടില്ല, ജസ്ന ഗർഭിണിയായിരുന്നില്ല സിബിഐ കോടതിയിൽ

Spread the love

രക്തക്കറയുള്ള വസ്ത്രം പോലീസിന് ലഭിച്ചിട്ടില്ല, ജസ്ന ഗർഭിണിയായിരുന്നില്ല സിബിഐ കോടതിയിൽ
ജെസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം സംബന്ധിച്ച തീരുമാനം തിരുവനന്തപുരം സിബിഐ കോടതി 23-ന് പ്രഖ്യാപിക്കും. കേസില്‍ അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനെതിരെ അന്വേഷണം തുടരണമെന്ന് ആവശ്യപ്പെട്ട് ജെസ്‌നയുടെ പിതാവാണ് കോടതിയെ സമീപിച്ചത്. ജെസ്‌നയുടെ രക്തംപുരണ്ട വസ്ത്രം ഉൾപ്പെടെയുള്ള കാര്യങ്ങള്‍ ഇദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, സാധ്യമായ എല്ലാ അന്വേഷണവും നടത്തിയിരുന്നുവെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്.
ജസ്‌നയുടെ രക്തക്കറ അടങ്ങിയ വസ്ത്രങ്ങള്‍ ക്രൈംബ്രാഞ്ച് കൈമാറിയിരുന്നു എന്ന പിതാവിന്റെ വാദം അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഇന്‍സ്‌പെക്ടര്‍ നിപുല്‍ ശങ്കര്‍ ഖണ്ഡിച്ചു. വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ലെന്നും ജസ്‌ന ഗര്‍ഭിണി അല്ലായിരുന്നുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. തുടരന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വിശദീകരണം ആവശ്യപ്പെട്ട് കോടതിതന്നെയാണ് സിബിഐ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയത്.
കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരുടെ മൊഴി സിബിഐ എടുത്തില്ലെന്ന് ജസ്‌നയുടെ അച്ഛന്‍ ജയിംസ് ആരോപിച്ചു. എന്നാല്‍, കേസില്‍ എല്ലാവരുടെയും മൊഴിയെടുത്തുവെന്ന് നിപുല്‍ ശങ്കര്‍ കോടതിയെ അറിയിച്ചു. എല്ലാ കാര്യങ്ങളും തങ്ങള്‍ അന്വേഷിച്ചുവെന്നും ഇനി തുടരന്വേഷണം ആവശ്യമില്ലെന്നുമാണ് സി.ബി.ഐ കോടതിയില്‍ അറിയിച്ചിരിക്കുന്നത്.
റാന്നി വെച്ചൂച്ചിറ മുക്കൂട്ടുതറ സന്തോഷ് കവലയില്‍ കുന്നത്ത് ജെയിംസ് ജോസഫിന്റെ മകളാണ് ജെസ്‌ന. 2018 മാര്‍ച്ച് 22-നാണ് ജെസ്‌നയെ കാണാതായത്. അന്ന് 20 വയസ്സായിരുന്നു. ലോക്കല്‍ പോലീസും സ്‌പെഷ്യല്‍ ടീമും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസാണ് പിന്നീട് സി.ബി.ഐ.യ്ക്ക് കൈമാറിയത്. കാഞ്ഞിരപ്പള്ളി എസ്.ഡി. കോളേജ് വിദ്യാര്‍ഥിനിയായിരുന്ന ജെസ്‌ന പരീക്ഷയ്ക്ക് മുന്നോടിയായി പഠനാവധിയിലായിരുന്നു.
അച്ഛന്റെ സഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്ക് പോകുന്നെന്ന് അറിയിച്ചെന്ന് അടുത്ത വീട്ടിലെ കുട്ടി പറഞ്ഞിട്ടുണ്ട്. മാര്‍ച്ച് 22-ന് രാവിലെ 9.30-ന് ഓട്ടോയില്‍ കയറി മുക്കൂട്ടുതറയില്‍ എത്തി. ഓട്ടോക്കാരനും ഇക്കാര്യം സ്ഥിരീകരിച്ചു. അച്ഛന്‍ രാവിലെ 7.15-നും സഹോദരന്‍ 8.30-നും വീട്ടില്‍നിന്ന് പോയിരുന്നു. പക്ഷേ, ജെസ്‌ന പിതൃസഹോദരിയുടെ വീട്ടില്‍ എത്തിയില്ല. വീട്ടില്‍നിന്ന് മൊബൈല്‍ എടുത്തിരുന്നില്ല. കുട്ടിയുടെ ഫോണ്‍ പരിശോധിച്ചതില്‍ കാര്യമായ വിവരമൊന്നും കിട്ടിയില്ല.
ആണ്‍സുഹൃത്തുമായി സംസാരിച്ചെങ്കിലും ജെസ്‌ന ഈവിധം പോകുന്നെന്ന സൂചനയൊന്നും അയാള്‍ക്കും നല്‍കിയിട്ടില്ല. സംശയിക്കുന്ന ഒന്നും ഫോണ്‍വിളികളില്‍നിന്ന് ലഭിച്ചില്ല. എരുമേലി-മുണ്ടക്കയം റോഡില്‍ കണ്ണിമല ബാങ്കിന്റെ നിരീക്ഷണ ക്യാമറയില്‍നിന്ന് കിട്ടിയ ദൃശ്യത്തില്‍ ജെസ്‌നയോട് സാദൃശ്യമുള്ള ഒരാള്‍ ബസില്‍ ഇരിക്കുന്നത് കണ്ടിരുന്നു. എരുമേലി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലെ പല ക്യാമറാ ദൃശ്യങ്ങളും നോക്കിയിട്ടും അധികം വിവരമൊന്നും കിട്ടിയില്ല.

 

Leave a Reply

Your email address will not be published. Required fields are marked *