സംസ്ഥാന സർക്കാരിന്റെ കെ റൈസ് പന്ത്രണ്ടാം തീയതി വിപണിയിലെത്തും

Spread the love

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കെ റൈസ് പന്ത്രണ്ടാം തീയതി വിപണിയിലെത്തും. കുറഞ്ഞ വിലയിൽ അരി ലഭ്യമാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ശബരി കെ-റൈസ് (ജയ), ശബരി കെ-റൈസ് (കുറുവ), ശബരി കെ-റൈസ് (മട്ട) അരികളാണ് കുറഞ്ഞ വിലയിൽ ലഭ്യമാക്കുക എന്ന് ഭക്ഷ്യ മന്ത്രി ജി. ആർ അനിൽ വ്യക്തമാക്കി. ജയ അരി കിലോക്ക് 29 രൂപയും മട്ട അരിയും കുറുവ അരിയും കിലോക്ക് 30 രൂപയുമാകും പൊതുജനങ്ങൾ നൽകേണ്ടി വരിക. ഒരു റേഷൻ കാർഡിന് പ്രതിമാസം അഞ്ച് കിലോ എന്ന നിലയിലാകും കെ റൈസ് ലഭ്യമാകുക. കേന്ദ്ര സർക്കാരിന്റെ ഭാരത് റൈസിന് ബദലായാണ് സംസ്ഥാന സർക്കാർ കെ റൈസ് പദ്ധതി ആരംഭിക്കുന്നത്.

സപ്ലൈകോ സബ്സിഡിയായി റേഷൻ കാർഡ് ഉടമകൾക്കു നൽകിയിരുന്ന അരിയുടെ ഭാഗമായാണ് കെ റൈസ് വിപണിയിൽ എത്തിക്കുന്നത്. റേഷൻ കാർഡ് ഒന്നിന് മാസം തോറും അഞ്ച് കിലോ അരി വീതം നൽകും. ഇതോടൊപ്പം സപ്ലൈകോയിൽ നിന്ന് സബ്സിഡി നിരക്കിൽ ലഭിക്കുന്ന മറ്റ് അരികൾ കാർഡ് ഒന്നിന് അഞ്ച് കിലോ വീതം വാങ്ങാമെന്നും മന്ത്രി പറഞ്ഞു.

പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയിൽ നല്ലയിനം അരി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സപ്ലൈകോ മുഖേന ശബരി കെ- റൈസ് എന്ന ബ്രാൻഡിൽ അരി വിതരണം ചെയ്യാൻ തീരുമാനിച്ചത്. ടെൻഡർ നടപടികൾ പാലിച്ചു കൊണ്ട് ഗുണനിലാവരം ഉറപ്പു വരുത്തിയാണ് അരി സംഭരിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് ജയ അരിയും കോട്ടയം, എറണാകുളം മേഖലയിൽ മട്ട അരിയും, പാലക്കാട്, കോഴിക്കോട് മേഖലയിൽ കുറുവ അരിയുമാകും വിതരണത്തിനെത്തുക. ആദ്യഘട്ടത്തിൽ അഞ്ചുകിലോ അരിയുടെ പാക്കറ്റാണ് നൽകുക. സപ്ലൈകോയുടെയും ശബരി ബ്രാൻഡ് ഉൽപ്പന്നങ്ങളുടെയും പ്രമോഷന്റെ ഭാഗമായിട്ടാണ് ആദ്യ ഘട്ടത്തിൽ ശബരി കെ-റൈസ് ബ്രാൻഡഡ് സഞ്ചിയിൽ വിതരണം ചെയ്യുന്നത്. 10 ലക്ഷം രൂപയിൽ താഴെയാണ് തുണി സഞ്ചിക്കുള്ള ചെലവ്. സഞ്ചി ഒന്നിന്റെ വില പരമാവധി 13-14 രൂപയായിരിക്കും. പരസ്യത്തിൽ നിന്നുള്ള തുകയാണ് ഇതിനായി കണ്ടെത്തുകയെന്നും മന്ത്രി വ്യക്തമാക്കി.

റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന അതേ അരിയാണ് കേന്ദ്ര സർക്കാർ ഭാരത് അരി എന്ന പേരിൽ വിതരണം ചെയ്യുന്നത്. ഭാരത് അരിയുടെ വില 29 രൂപയാണെങ്കിലും നാഫെഡ് അടക്കമുള്ള സ്ഥാപനങ്ങൾ വാങ്ങുന്നത് 18.59 രൂപയ്ക്കാണ്. 10.41 രൂപ ലാഭത്തിനാണ് ഈ അരി വിൽക്കുന്നത്. എന്നാൽ, 9.50 രൂപ മുതൽ 11.11 രൂപ വരെ ബാധ്യത ഏറ്റെടുത്താണ് ശബരി കെ റൈസ് സംസ്ഥാന സർക്കാർ പൊതുജനത്തിനു നൽകുന്നതെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *