തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചിൽ സംഘർഷം

Spread the love

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും ഏറ്റുമുട്ടിയതോടെ തലസ്ഥാനം യുദ്ധക്കളമായത് രണ്ട് മണിക്കൂർ. പിണറായി വിജയന്‍ ‘മുഖ്യഗുണ്ടയോ, മുഖ്യമന്ത്രിയോ’ എന്ന ബാനറുമായെത്തിയായിരുന്നു മാര്‍ച്ച്. പോലീസിനുനേരെ കല്ലേറമുണ്ടായി. പോലീസ് ലാത്തിച്ചാര്‍ജിനെ കമ്പും വടിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരിട്ടു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ നാലുതവണ ജലപീരങ്കി ഉപയോഗിച്ചു. പിന്നീട് പലതവണയായി ലാത്തിച്ചാര്‍ജുമുണ്ടായി. ലാത്തിചാർജ്ജിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനു പരുക്കേറ്റു. യൂത്ത് കോൺഗ്രസ് സംസ്ഥാന വെെസ് പ്രസിഡന്റ് അരിതാ ബാബുവിന്റെ അടക്കമുള്ള വനിതാ നേതാക്കളുടെ വസ്ത്രങ്ങൾ സംഘർഷത്തിൽ കീറി.

പൊലീസിനോട് വ്യാപകമായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടിയത്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പൊലീസ് സംഘം സെക്രട്ടേറിയറ്റ് പരിസരത്തേക്ക് നീങ്ങി. സെക്രട്ടേറിയറ്റ് മതിൽ ചാടിക്കടന്ന് അകത്തു കയറാനുള്ള പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു. പൊലീസ് അ‍ഞ്ചു തവണ ജലപീരങ്കി പ്രയോഗിച്ചു. നവകേരള സദസിന്റെ ഭാഗമായി സെക്രട്ടേറിയറ്റിനു മുന്നിൽ സ്ഥാപിച്ച ബോർഡുകൾ പ്രവർത്തകർ തകർത്തു. കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡിന് മുകളിലായി കയറി നിന്നു. അതിനിടെ പൊലീസും പ്രവർത്തകരുമായി വാക്കേറ്റവുമുണ്ടായി. ഇതേ തുടർന്ന് പൊലീസ് ലാത്തി വീശിയതിന് ശേഷം പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി. അറസ്റ്റ് ചെയ്ത് നീക്കിയ പ്രവർത്തകരെ കോൺഗ്രസ് നേതാക്കൾ ഇടപെട്ട് ബസിൽ നിന്ന് പിടിച്ചിറക്കി.

പൊലീസിനുനേരെ കുപ്പിയേറുണ്ടായി. ബാരിക്കേഡിനു മുകളിൽ കയറിയ പ്രവർത്തകർ സെക്രട്ടേറിയറ്റിന് അകത്തേക്ക് കയറാൻ ശ്രമിച്ചു. വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ സെക്രട്ടേറിയറ്റിന്റെ മതിലിനു മുകളിലേക്കു കയറി. സെക്രട്ടേറിയറ്റിന് ഉള്ളിലേക്ക് പ്രവർത്തകർ കയറാതിരിക്കാൻ അകത്ത് മതിലിനു സമീപത്തായി പൊലീസിനെ വിന്യസിച്ചിരുന്നു. മതിലിനു മുകളിലേക്കു കയറിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. പൊലീസ് വാഹനത്തിന്റെ ചില്ല് പ്രവർത്തകർ അടിച്ചുപൊട്ടിച്ചു. പൊലീസിനു നേരെ ചെരുപ്പേറുണ്ടായി. പൊലീസിന്റെ ഷീൽഡുകൾ വടികൊണ്ട് അടിച്ചുപൊട്ടിച്ചു. പൊലീസ് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകനെ പൂട്ടിയിട്ടെന്ന് ആരോപിച്ച് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. അതിനിടെ പ്രവർത്തകരെ കടകളിൽ കയറി പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്ത് സംഘർഷാവസ്ഥയെ തുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സ്ഥലത്തേക്ക് വീണ്ടുമെത്തി. വനിതാ പ്രവർത്തകരെ അക്രമിച്ച പൊലീസുകാർക്കെതിരെ നടപടിവേണമെന്ന് ആവശ്യപ്പെട്ട് വി.ഡി.സതീശൻ, ഷാഫി പറമ്പിൽ, പരുക്കേറ്റ പ്രവർത്തകർ തുടങ്ങിയവർ പ്രതിഷേധ മാർച്ച് നടത്തി. പരുക്കേറ്റ പ്രവർത്തകർ ഡിസിസി ഓഫീസിലേക്കെത്തി. ഇവിടേക്ക് പൊലീസ് വാഹനം എത്തിയതിനെ തുടർന്ന് സ്ഥലത്ത് പ്രവർത്തകർ കൂടി നിന്ന് മുദ്രാവാക്യം വിളിക്കുകയാണ്.

നവകേരള സദസ്സിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർക്കെതിരെ പൊലീസും സിപിഎമ്മും നടത്തിയ ആക്രമണങ്ങൾക്കെതിരെ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിലും പരക്കെ സംഘർഷം. സംസ്ഥാനത്തെ 564 പൊലീസ് സ്റ്റേഷനുകളിലേക്കായിരുന്നു മാർച്ച്. കൊച്ചിയിൽ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ വ്യാപക അക്രമമാണ് ഉണ്ടായത്.

പ്രവർത്തകരെ പിരിച്ചുവിടുന്നതിനായി പൊലീസ് മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ വനിതകൾ അടക്കം നൂറുകണക്കിന് പ്രവർത്തകരാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. ഇവർ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചു. ഡിസിസി പ്രസിഡന്റ് പൊലീസിന്റെ ലാത്തി പിടിച്ചുവാങ്ങി. പ്രവർത്തകർ പൊലീസുനേരെ കമ്പുകളും മറ്റും എറിഞ്ഞതോടെ ഉന്തും തള്ളുമുണ്ടായി.പലയിടങ്ങളിലും പൊലീസുമായി ഉന്തും തള്ളുമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *