ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ ഭാര്യയും മകനും അറസ്റ്റിൽ

Spread the love

വണ്ടിപ്പെരിയാർ: ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ ഭാര്യയും മകനും അറസ്റ്റിൽ. വള്ളക്കടവ് കരികിണ്ണം ചിറയിൽ അബ്ബാസിനെ വെട്ടിപ്പരുക്കേൽപിച്ച സംഭവത്തിലാണ് ഭാര്യ അഷീറ ബീവി (39), മകൻ മുഹമ്മദ് ഹസൻ (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ നൽകിയ ക്വട്ടേഷൻ ഏറ്റെടുത്ത് നാലംഗസംഘമാണ് വീട്ടിൽക്കയറി അബ്ബാസിനെ വെട്ടിയത്. ഈ മാസം 16ന് രാത്രി ഒന്നരയോടെയാണ് കേസിനാസ്പദമായ സംഭവം. എന്നാൽ ക്വട്ടേഷൻ സംഘാംഗങ്ങളെപ്പറ്റി വിവരം ലഭിച്ചെന്നും തിരച്ചിൽ തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.

അബ്ബാസും അഷീറയും തമ്മിൽ കലഹം പതിവായതോടെ അഷീറയും മകനും അടുത്തയിടെ എറണാകുളത്തെ കുടുംബവീട്ടിലേക്കു പോയി. അബ്ബാസ് ഉപദ്രവിക്കാറുണ്ടെന്ന് അഷീറ അയൽവാസിയായ ഷമീറിനെ അറിയിച്ചു. തുടർന്ന് അബ്ബാസിനെ ആക്രമിക്കാൻ ഇവർ പദ്ധതിയിട്ടെന്നു പൊലീസ് പറഞ്ഞു.

16നു രാത്രി കാറിലെത്തിയ സംഘത്തോടൊപ്പം വള്ളക്കടവിലെ വീട്ടിലെത്തിയ അഷീറ വീടിന്റെ പിന്നിലെ വാതിൽ പുറത്തുനിന്ന് തുറന്നുകൊടുത്തു. തുടർന്ന് ഷമീറും സംഘവും അബ്ബാസിനെ വെട്ടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. നാട്ടുകാരുടെ സഹായത്തോടെ അബ്ബാസിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പരിചരിക്കാൻ ഭാര്യയും മകനും എത്തിയിരുന്നു.

പെരുമാറ്റത്തിൽ സംശയം തോന്നി പൊലീസ് ഇരുവരെയും ചോദ്യം ചെയ്തപ്പോഴാണു കുറ്റം സമ്മതിച്ചത്

Leave a Reply

Your email address will not be published. Required fields are marked *