വിദ്യ സമർപ്പിച്ച വ്യാജ സർട്ടിഫിക്കറ്റ് കണ്ടെടുത്തു

Spread the love

മുൻ എസ്എഫ്ഐ നേതാവും, ഗവേഷകയുമായി കെ വിദ്യ പ്രതിയായ വ്യാജരേഖാ കേസിൽ നിർണായകമായ തെളിവ് കണ്ടെത്തി. വിദ്യ ജോലിക്കായുള്ള അഭിമുഖത്തിന് നൽകാൻ തയ്യാറാക്കിയ വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് അഗളി പൊലീസ് കണ്ടെടുത്തു. പാലാരിവട്ടത്തെ ഇൻ്റർനെറ്റ് കഫേയിൽ നിന്നാണ് വ്യാജരേഖയുടെ പ്രിൻ്റ് കണ്ടെടുത്തത്. ഇവിടെ നിന്നാണ് വിദ്യ വ്യാജരേഖയുടെ പ്രിൻ്റ് എടുത്തതെന്നും പൊലീസ് കണ്ടെത്തി.

ഗൂഗിളിന്റെ സഹായത്തോടെയാണ് വിദ്യയുടെ ഫോണിൽ നിന്ന് വിവരങ്ങൾ വീണ്ടെടുത്തത്. കഫേ ഉടമയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പാലാരിവട്ടത്തെ ഈ കഫേ ഒരു വർഷം മുമ്പ് പൂട്ടി പോയിരുന്നു. ഇപ്പോള്‍ കഫേയുടെ ഉടമയെ കണ്ടെത്തിയാണ് പൊലീസ് വ്യാജരേഖയുടെ പ്രിന്റ് കണ്ടെടുത്തത്.

മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റാണ് വിദ്യ കരിന്തളം ഗവൺമെന്റ് കോളേജിൽ സമർപ്പിച്ചിരുന്നത്. ഇതേ സർട്ടിഫിക്കറ്റ് ഹാജരാക്കി അട്ടപ്പാടി കോളേജിൽ അഭിമുഖത്തിന് ചെന്നതോടെയാണ് വിദ്യ പിടിക്കപ്പെട്ടത്. സർട്ടിഫിക്കറ്റിൽ സംശയം തോന്നിയ കോളേജ് പ്രിൻസിപ്പൽ മഹാരാജാസ് കോളേജുമായി ബന്ധപ്പെട്ടതോടെയാണ് കള്ളം പുറത്തായത്.

 

 

വ്യാജരേഖയുടെ അസ്സൽ പകർപ്പ് നശിപ്പിച്ചെന്നാണ് വിദ്യ പൊലീസിനോട് പറഞ്ഞത്. മൊബൈൽ ഫോണിൽ വ്യാജ രേഖ നിർമ്മിച്ച് അവ അക്ഷയ സെന്‍ററിലേക്ക് മെയിൽ അയക്കുകയായിരുന്നെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *