വിദേശ ടി20 ലീഗുകളിലെ ഇന്ത്യന്‍ താരങ്ങളുടെ പങ്കാളിത്തം

Spread the love

ജൂലൈ 7 ന് നടക്കാനിരിക്കുന്ന അപെക്സ് കൗണ്‍സില്‍ മീറ്റിംഗില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് (ബിസിസിഐ) ഒരുപാട് കാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളേണ്ടതുണ്ട്. വിദേശ ലീഗുകളില്‍ ഇന്ത്യന്‍ കളിക്കാരെ പങ്കെടുപ്പിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കാന്‍ ബോര്‍ഡിന് താല്‍പ്പര്യമുണ്ട്. ഇന്ത്യന്‍ താരങ്ങള്‍ വിദേശ ലീഗുകളില്‍ പങ്കെടുക്കുന്നതിലും ഇത്തരം ടൂര്‍ണമെന്റുകള്‍ കൂണുപോലെ മുളച്ചുപൊങ്ങുന്നതിലും ബിസിസിഐക്ക് ആശങ്കയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ ലീഗുകളില്‍ ഭൂരിഭാഗത്തിനും ധനസഹായം നല്‍കുന്നത് ഇന്ത്യന്‍ നിക്ഷേപകരാണ്. ഇവര്‍ ഐപിഎല്ലില്‍നിന്ന് (ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്) നേടിയ ലാഭം കൊണ്ട് ഇത്തരം ടി20 മത്സരങ്ങളുടെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു. നിയന്ത്രണങ്ങളുടെ ഭാഗമായി യുഎഇയിലെ ILT20, യുഎസിലെ മേജര്‍ ലീഗ് ക്രിക്കറ്റ് തുടങ്ങിയ വിദേശ ടി20 മത്സരങ്ങളില്‍ പങ്കെടുക്കുന്ന കളിക്കാരെ സംബന്ധിച്ച് ബിസിസിഐ കുറച്ച് നിയമങ്ങള്‍ സ്ഥാപിക്കും.

പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച്, ഭാവിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കണമെങ്കിലോ ടീമുകളെ പരിശീലിപ്പിക്കണമെങ്കിലോ ബോര്‍ഡില്‍ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (NOC) നേടേണ്ടതുണ്ട്. വിരമിച്ചതിന് ശേഷം കളിക്കാര്‍ വിദേശ ലീഗുകളില്‍ ചേരുന്നത് തടയാന്‍ കൂളിംഗ് ഓഫ് പിരീഡ് നിയമം കൊണ്ടുവരുന്നതിനെക്കുറിച്ചും ബിസിസിഐ ചിന്തിക്കുന്നുണ്ട്.

ഇതുകൂടാതെ, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ (SMAT) ഇംപാക്റ്റ് പ്ലെയര്‍ നിയമങ്ങള്‍ അപ്ഡേറ്റ് ചെയ്യാനും അവ ഐപിഎല്ലിന് സമാനമാക്കാനും ബോര്‍ഡ് നോക്കുന്നുണ്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഐപിഎല്ലില്‍ നിന്ന് വ്യത്യസ്തമായി 16-ാം ഓവറിന് മുമ്പ് മാത്രമേ ഒരു ഇംപാക്റ്റ് പ്ലെയര്‍ കളിക്കാനാകൂ. കൂടാതെ, ഐപിഎല്ലിന് സമാനമായി ടോസിന് ശേഷം ടീമുകള്‍ അവരുടെ ടീം ഷീറ്റുകള്‍ കൈമാറണമെന്ന് ബിസിസിഐ ആഗ്രഹിക്കുന്നു. മുന്‍ പതിപ്പില്‍, ടോസിന് മുമ്പ് ടീമുകള്‍ 12 കളിക്കാരെ നോമിനേറ്റ് ചെയ്യേണ്ടിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *