ട്വിറ്റർ- കേന്ദ്രസർക്കാർ പോരില്‍ നിർണായക വിധി; ട്വിറ്ററിന് 50ലക്ഷം പിഴയിട്ട് കര്‍ണാടക ഹൈക്കോടതി

Spread the love

കേന്ദ്രസർക്കാരിന്‍റെ നിർദേശം നടപ്പിലാക്കാന്‍ വൈകിയതില്‍ ട്വിറ്ററിനെതിരെ നടപടിയുമായി കോടതി. കർണാടക ഹൈക്കോടതിയാണ് ട്വിറ്റർ- കേന്ദ്രസർക്കാർ പോരില്‍ നിർണായക വിധി പ്രസ്താവിച്ചത്. ട്വിറ്ററിന് 50 ലക്ഷം രൂപ പിഴയിട്ട് ആയിരുന്നു കോടതിയുടെ വിധി.ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിതിന്‍റെ സിംഗിൾ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

സുരക്ഷാ ഭീഷണിയുയർത്തുന്ന അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്രസർക്കാരിന്‍റെ നിർദേശം സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.നടപടികൾ അകാരണമായി വൈകിച്ചതിനാണ് ട്വിറ്ററിന് പിഴ ചുമത്തിയത്. കേന്ദ്രസർക്കാർ കർശനനിർദേശം നൽകിയിട്ടും, അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനോ നടപടിയെടുക്കാനോ ഒരു വർഷം വരെ സമയമെടുത്തത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു.

രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയർത്തുകയോ തുടർച്ചയായി നിയമലംഘനം നടത്തുകയോ ചെയ്യുന്ന അക്കൗണ്ടുകൾ ഉടൻ പൂട്ടാൻ ട്വിറ്റർ തയ്യാറാണ്.എന്നാൽ അത് തെളിയിക്കാനാകാത്ത അക്കൗണ്ടുകൾ പൂട്ടണമെങ്കിൽ നടപടി ക്രമം പാലിക്കേണ്ടതുണ്ട് .ഐടി ആക്ടിന്‍റെ 69 എ അതിന് കൃത്യം നടപടിക്രമം നിർദേശിക്കുന്നുണ്ട്. അത് പാലിച്ചില്ലെങ്കിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ലംഘനമാകും .ട്വിറ്ററിലെ അതേ ഉള്ളടക്കം മറ്റ് ടിവി ചാനലുകളിലോ പത്രങ്ങളിലോ വരാം. അപ്പോൾ ട്വിറ്ററിലെ അക്കൗണ്ടുകൾ മാത്രം പൂട്ടാൻ നിർദേശം നൽകുന്നത് വിവേചനപരമാണ്. തുടങ്ങിയ വാദങ്ങളാണ് ട്വിറ്റർ നിരത്തിയത്.

“ട്വിറ്റർ ഒരു വിദേശ കമ്പനിയാണ്, അതുകൊണ്ടുതന്നെ അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന 19 എ വകുപ്പ് ഇന്ത്യൻ പൗരൻമാർക്ക് മാത്രമേ ബാധകമാകൂ. ട്വിറ്ററിലൂടെ അഭിപ്രായപ്രകടനം നടത്തുന്ന ഇന്ത്യൻ പൗരൻമാരുടെ കർതൃത്വം ട്വിറ്റർ ഏറ്റെടുക്കേണ്ടതില്ല.രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ ഉള്ളടക്കം നിരോധിക്കാൻ വൈകിയാൽ അത് ജനങ്ങളെ ബാധിക്കും.ട്വിറ്റർ അഭിപ്രായപ്രകടനത്തിനുള്ള ഒരു ഉപാധി മാത്രമാണ്, അത് ഒരു ബിസിനസ് പ്ലാറ്റ്‍ഫോം ആണ്, അത് സർക്കാർ നയങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥമാണ്.പത്രങ്ങളിലും ചാനലുകളിലും വരുന്ന ഉള്ളടക്കത്തിന് സ്ഥാപനങ്ങൾ ഉത്തരവാദികളാണ്, ട്വിറ്ററിലെ ഉള്ളടക്കത്തിന് ആരാണ് ഉത്തരവാദി?ട്വിറ്ററിന് ഉത്തരവാദിത്തമുണ്ടെങ്കിൽ സർക്കാർ നിർദേശിക്കുന്ന ഏജൻസികളുടെ ഉത്തരവുകൾ അനുസരിക്കാനും അവർ ബാധ്യസ്ഥരാണ്” തുടങ്ങിയ വാദങ്ങളാണ് കേന്ദ്ര സർക്കാർ ഉയർത്തിയത്.

കേന്ദ്രസർക്കാർ ഉന്നയിച്ച വാദങ്ങളെ കോടതി അംഗീകരിക്കുകയായിരുന്നു.കേന്ദ്രനിർദേശം പാലിക്കാൻ വൈകിയതെന്തെന്ന് വ്യക്തമാക്കുന്നതിൽ ട്വിറ്റർ പരാജയപ്പെട്ടു. ട്വിറ്റർ ഒരു സാധാരണ പൗരനല്ല, ഒരു കർഷകനല്ല, ഒരു മില്യൺ ഡോളർ ബിസിനസ് കമ്പനിയാണ്. സർക്കാർ നയം അനുസരിക്കാൻ ട്വിറ്റർ ബാധ്യസ്ഥരാണെന്നും .കേന്ദ്രനിർദേശം പാലിക്കാൻ വൈകിയതിന് 50 ലക്ഷം രൂപ പിഴ നൽകണമെന്നും കോടതി നിർദേശിച്ചു, 45 ദിവസത്തിനുള്ളിൽ തുക കെട്ടി വയ്ക്കണമെന്നും കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *