വാഗ്നര്‍ ഗ്രൂപ്പിന്റെ മാര്‍ച്ച്; തടസ്സമായതെന്തും തകര്‍ക്കുമെന്ന് ഭീഷണി

Spread the love

റഷ്യന്‍ സൈനിക നേത്വത്തിനെതിരെ തിരിഞ്ഞ് പ്രസിഡന്റെ വ്‌ളാ ഡിമര്‍ പുടിന്‍ പോറ്റി വളര്‍ത്തിയ കൂലിപ്പട്ടാളം വാഗ്നര്‍ ഗ്രൂപ്പ്. റഷ്യന്‍ സേനയുടെ നേതൃത്വം തകര്‍ക്കാന്‍ എന്തും ചെയ്യുമെന്ന പ്രതിജ്ഞയുമായി സായുധ സംഘടനയായ വാഗ്‌നര്‍ ഗ്രൂപ്പിന്റെ മേധാവി യെവ്‌ഗെനി പ്രിഗോസിന്റെ ടെലഗ്രാം സന്ദേശം. തടുക്കാന്‍ ആരും നില്‍ക്കരുടെന്നും മുന്നില്‍ തടസ്സമാകുന്ന എന്തിനേയും തകര്‍ത്ത് തങ്ങള്‍ മുന്നോട്ട് പോകുമെന്നും പ്രിഗോസിന്‍ പറഞ്ഞു.

ശത്രുക്കള്‍ക്കെതിരെ ഉപയോഗിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ രഹസ്യായുധം പോലെ ഉപയോഗിച്ച സൈനിക സംഘമാണ് വാഗ്നര്‍ ഗ്രൂപ്പ്. ‘പുടിന്റെ ഷെഫ്’ എന്നാണ് വാഗ്നര്‍ ഗ്രൂപ്പിന്റെ തലവന്‍ യെവ്‌ഗെനി പ്രിഗോസിന്‍ അറിയപ്പെട്ടിരുന്നത്. റസ്റ്ററന്റ് ബിസിനസിലൂടെ ധനികനായ പ്രിഗോസിന്‍ ഒരു സായുധ സംഘത്തെ ഉണ്ടാക്കിയെടുക്കുകയായിരുന്നു. ഇതിന് വെള്ളവും വളവുമൊഴിച്ചത് റഷ്യന്‍ ഇന്റലിജന്‍സ് വൃത്തമായ ജിആര്‍യുവാണെന്നാണ് പൊതുവേയുണ്ടായിരുന്ന സംസാരം. ദക്ഷിണ റഷ്യന്‍ മേഖലയിലെ മോല്‍ക്കിനോയിലാണ് വാഗ്നര്‍ സംഘത്തിന്റെ ട്രെയിനിങ് ബേസ്. റഷ്യന്‍ സേനാകേന്ദ്രത്തിനു അടുത്താണ് ഇവിടമെന്നതിനാല്‍ തന്നെ റഷ്യന്‍ സേന തന്നെയാണ് ഇവര്‍ക്കു പരിശീലനം നല്‍കുന്നതെന്ന ആരോപണവും ശക്തമായിരുന്നു.

റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിലടക്കം പ്രിഗോസിന്‍ പങ്കാളിയായി യുദ്ധം ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി റഷ്യന്‍ സൈനിക നേതൃത്വത്തിനെതിരെ പ്രിഗോസിന്‍ തിരിഞ്ഞു. തങ്ങളുടെ സായുധസംഘത്തിനെതിരെ മിസൈല്‍ ആക്രമണം റഷ്യന്‍ സൈന്യം നടത്തിയെന്നും തിരിച്ചടിക്കുമെന്നും അറിയിച്ച് പ്രിഗോസിന്‍ രംഗത്ത് വന്നതോടെ ഭരണകൂടം ആശങ്കയിലായിട്ടുണ്ട്. സൈനിക കലാപത്തിനുള്ള സാധ്യത മുന്നില്‍ കണ്ട് റഷ്യയുടെ പലഭാഗങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ റഷ്യ ആക്രമണം നടത്തിയെന്ന പ്രിഗോസിന്റെ വാദം പ്രതിരോധ മന്ത്രാലയം നിഷേധിച്ചിട്ടുണ്ട്. പ്രിഗോസിന്‍ നിയമവിരുദ്ധമായ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടു.വാഗ്‌നര്‍ ഗ്രൂപ്പിന്റെ നീക്കങ്ങള്‍ പുട്ടിന്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.

തന്റെ സായുധ സംഘത്തിനൊപ്പം ചേരാനും രാജ്യത്തെ സൈനിക നേതൃത്വത്തെ ശിക്ഷിക്കാനും ജനങ്ങളോട് പ്രിഗോസിന്‍ ആവശ്യപ്പെട്ടു.

ഒരു ഹെലികോപ്ടര്‍ വെടിവച്ചിട്ടതായി പ്രിഗോസിന്‍ അവകാശവാദമുന്നയിച്ചു. ഇതില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. മോസ്‌കോവിലും സര്‍ക്കാര്‍ കെട്ടിടങ്ങളിലും സുരക്ഷ വര്‍ധിപ്പിക്കുകയും പൊലീസിന് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

യുക്രെയിനില്‍ റഷ്യയ്ക്കായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന നടത്തുന്ന വാഗ്‌നര്‍ ഗ്രൂപ്പ്, റഷ്യയിലേക്കുള്ള അതിര്‍ത്തി കടന്നെന്നും റസ്തോഫ്നദന്‍ നഗരത്തില്‍ പ്രവേശിച്ചെന്നും പ്രിഗോസിന്‍ അറിയിച്ചിട്ടുണ്ട്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ നഗരത്തിലെ പൗരന്മാരോട് വീട്ടുകള്‍ക്കുള്ളില്‍തന്നെ കഴിയാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കി.

വാഗ്‌നര്‍ ഗ്രൂപ്പിനോട് റഷ്യയ്‌ക്കെതിരായ നീക്കം അവസാനിപ്പിക്കാനും സ്വന്തം താവളങ്ങളിലേക്ക് തിരികെ പോകാനും യുക്രെയ്നില്‍ റഷ്യന്‍ സൈന്യത്തിന് നേതൃത്വം നല്‍കുന്ന ജെന്‍ സെര്‍ജി സുരോവികിന്‍ ആവശ്യപ്പെട്ടു. നമ്മള്‍ ഒരു രക്തമാണ്, പോരാളികളാണ്. രാജ്യം പ്രതിസന്ധി നേരിടുന്ന സമയത്ത് എതിരാളികള്‍ക്ക് അവസരമൊരുക്കരുത് എന്നാണ് ജെന്‍ സെര്‍ജി പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *