ക്ഷേത്രത്തില്‍ നിന്നും വധുവിനെ പൊലീസ് ബലമായി പിടിച്ചുകൊണ്ടുപോയി; വരനൊപ്പം വിട്ട് കോടതി

Spread the love

വിവാഹത്തിനായി എത്തിയ വധുവിനെ പൊലീസ് ബലമായി പിടിച്ചുകൊണ്ടുപോയി. ഇന്നലെ വൈകിട്ട് കോവളം കെ.എസ് റോഡിലെ ക്ഷേത്രത്തില്‍ നിന്നാണ് വധുവിനെ കായംകുളം പൊലീസ് ബലമായി പിടിച്ചുകൊണ്ട് പോയത്. തുടര്‍ന്ന് വരന്റെ പിതാവ്  കോവളം പൊലീസില്‍ പരാതി നല്‍കി.

കായംകുളം സ്വദേശിയായ ആല്‍ഫിയ കോവളം സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു. മൂന്നു ദിവസം മുന്‍പാണ് വിവാഹത്തിനായി യുവതി കോവളത്തേക്ക് വീടുവിട്ട് ഇറങ്ങിയത്. ഇതിനിടെ ആല്‍ഫിയയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസിന്റെ മധ്യസ്ഥതയില്‍ യുവതിയുടെ ഇഷ്ടാനുസരണം കഴിയാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് പരാതിയില്‍നിന്ന് ബന്ധുക്കള്‍ പിന്‍മാറി.
ഇന്നലെ വൈകിട്ട് കെഎസ് റോഡിലെ ക്ഷേത്രത്തില്‍ വിവാഹത്തിനായി അഖിലും അല്‍ഫിയയും എത്തിയിതിന് പിന്നാലെയാണ്  കായംകുളം പൊലീസ് സ്ഥലത്തെത്തി യുവതിയെ ബലമായി കോവളം സ്‌റ്റേഷനിലേക്ക് പിടിച്ചുകൊണ്ടു പോയത്. അതേസമയം ആല്‍ഫിയയെ കോവളം പൊലീസ് സ്‌റ്റേഷന് മുന്നില്‍വച്ച് ബലമായി കാറില്‍ കയറ്റുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സ്‌റ്റേഷനില്‍വെച്ച് അഖിലിനൊപ്പം പോകണമെന്ന് ആല്‍ഫിയ ആവശ്യപ്പെട്ടങ്കിലും പൊലീസ് സമ്മതിച്ചില്ല. പിന്നാലെ യുവതിയെ കായംകുളത്തേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കായംകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ യുവതിയെ കോടതി യുവാവിനൊപ്പം വിട്ടു. എന്നാല്‍ യുവതിയെ കാണാനില്ലെന്ന പരാതിയില്‍ കേസെടുത്തതിനാലാണ് പിടിച്ചുകൊണ്ടുപോയതെന്ന് കായംകുളം പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *