ലോകത്തെ ഏറ്റവും ദുരിതരാജ്യമായി സിംബാബ്വെ; തൊഴിലില്ലായ്മയില്‍ ഇന്ത്യ 103 ആം സ്ഥാനത്ത്

Spread the love

വാഷിങ്ടന്‍: ലോകത്ത് ഏറ്റവും ദുരിതം നേരിടുന്ന രാജ്യമായി സിംബാബ്വെ. സാമ്പത്തിക ശാസ്ത്രജ്ഞന്‍ സ്റ്റീവ് ഹാങ്കേയുടെ ദുരിത സൂചിക റിപ്പോര്‍ട്ടിലാണ് സിംബാബ്വെ ലോകത്തു തന്നെ ഏറ്റവും മോശാവസ്ഥയിലാണെന്നു വ്യക്തമാക്കുന്നത്. യുദ്ധദുരിതമനുഭവിക്കുന്ന യുക്രെയ്ന്‍, സിറിയ, സുഡാന്‍ എന്നിവയേക്കാളും ദുരിതപൂര്‍ണമാണ് സിംബാബ്വെ എന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യങ്ങളെ സാമ്പത്തിക സ്ഥിതി വച്ചാണ് ഇതില്‍ വിലയിരുത്തിയിട്ടുള്ളത്. ന്യൂയോര്‍ക്ക് പോസ്റ്റിലെ റിപ്പോര്‍ട്ടു പ്രകാരം 157 രാജ്യങ്ങളിലെ സാഹചര്യങ്ങളാണ് ഈ വിലയിരുത്തലില്‍ പരിഗണിച്ചത്.
സിംബാബ്വെയില്‍ അനുഭവപ്പെടുന്ന തീവ്രവിലക്കയറ്റം, പണപ്പെരുപ്പം എന്നിവയെല്ലാം ദുരിതം വര്‍ധിപ്പിച്ചെന്നാണ് വിലയിരുത്തല്‍. മുന്‍വര്‍ഷം 243.8 ശതമാനമായാണ് രാജ്യത്തെ പണപ്പെരുപ്പം ഉയര്‍ന്നത്. കൂടാതെ രൂക്ഷമായ തൊഴിലില്ലായ്മ, ഉയര്‍ന്ന പലിശ നിരക്ക്, പിന്നോട്ടുളള ജിഡിപി വളര്‍ച്ച തുടങ്ങിയവയാണ് പ്രധാന വിഷയമായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.സിംബാബ്‌വെ ഭരിക്കുന്ന സിംബാബ്‌വെ ആഫ്രിക്കന്‍ നാഷനല്‍ പാര്‍ട്ടി പാട്രിയോട്രിക് ഫ്രണ്ട് എന്ന രാഷ്ട്രീയ കക്ഷിയുടെ നയങ്ങളാണ് രാജ്യത്തെ ദുരിതത്തിലേക്ക് നയിച്ചതെന്ന് ഹാങ്കേ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. വെനസ്വേല, സിറിയ, ലെബനന്‍, സുഡാന്‍, അര്‍ജന്റീന, യെമന്‍, യുക്രെയ്ന്‍, ക്യൂബ, തുര്‍ക്കി, ശ്രീലങ്ക, ഹെയ്തി, അങ്കോള, ടോംഗ, ഘാന തുടങ്ങിയവയാണ് ദുരിതം നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പതിനഞ്ചിലുളളത്.
പട്ടികയില്‍ മികച്ച സ്‌കോര്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനാണ്. കുവൈത്താണ് രണ്ടാമത്തെ സന്തുഷ്ടരാജ്യം. അയര്‍ലന്‍ഡ്, ജപ്പാന്‍, മലേഷ്യ, തയ്വാന്‍, നൈജര്‍, തായ്ലാന്‍ഡ്, ടോഗോ, മാള്‍ട്ട തുടങ്ങിയവയാണ് പിന്നീടുള്ള സ്ഥാനക്കാര്‍. ഈ പട്ടികയില്‍ ഇന്ത്യ നൂറ്റിമൂന്നാമതാണ്. തൊഴിലില്ലായ്മയാണ് ഇന്ത്യയിലെ പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടുന്നത്. ദിവസം കഴിയുന്തോറും തൊഴിലില്ലായ്മ ഇന്ത്യയില്‍ രൂക്ഷമാകുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇതില്‍ 134ാം സ്ഥാനത്താണ് അമേരിക്ക. ഇവിടെ തൊഴിലില്ലായ്മയ്‌ക്കൊപ്പം വിലക്കയറ്റവും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയിലെ അപ്ലൈഡ് എക്കണോമിക്‌സ് പ്രഫസറാണ് സ്റ്റീവ് ഹാങ്കേ

Leave a Reply

Your email address will not be published. Required fields are marked *