കായംകുളം കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു.

Spread the love

മുതുകുളം: കായംകുളം കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ആറാട്ടുപുഴ കിഴക്കേക്കര ചൂളത്തെരുവിന് തെക്കു കുരിശ്ശടിക്കു പടിഞ്ഞാറായാണു സംഭവം. മഹാദേവികാട് പാരൂര്‍പ്പറമ്പില്‍ പരേതനായ പ്രദീപിന്റെ മകന്‍ ദേവപ്രദീപ്(14), ചിങ്ങോലി ലക്ഷ്മീനാരായണത്തില്‍ അശ്വനി മോഹന്റെ മകന്‍ വിഷ്ണുനാരായണന്‍(15), ചിങ്ങോലി അമ്പാടി നിവാസില്‍ ഗൗതം കൃഷ്ണ(14) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം നാലുമണിയോടെ കുട്ടികള്‍ ഇവിടെ നില്‍ക്കുന്നതു നാട്ടുകാര്‍ കണ്ടിരുന്നു. വീട്ടിലെത്താഞ്ഞതിനാല്‍ സന്ധ്യയോടെ വീട്ടുകാര്‍ ഫോണില്‍ വിളിച്ചപ്പോള്‍ പ്രതികരണമുണ്ടായില്ല. തുടര്‍ച്ചയായി ഫോണ്‍ശബ്ദംകേട്ട് സമീപവാസി എത്തിയപ്പോഴാണ് ഇവരുടെ വസ്ത്രം കാണുന്നത്.
തുടര്‍ന്ന്, കായംകുളത്തുനിന്നെത്തിയ അഗ്‌നിരക്ഷാസേനയും നാട്ടുകാരുംചേര്‍ന്നു നടത്തിയ തിരച്ചിലില്‍ രാത്രി ഒന്‍പതേമുക്കാലോടെ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. മൂന്നാമത്തെയാളിനായി രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നു. തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
തൃക്കുന്നപ്പുഴ സി.എച്ച്.സി. സ്റ്റാഫ് നഴ്സ് രേഖയാണു ദേവപ്രദീപിന്റെ അമ്മ. സഹോദരന്‍: ആദി പ്രദീപ്. ബിജിയാണ് വിഷ്ണുനാരായണന്റെ അമ്മ. സഹോദരി: ലക്ഷ്മി.
ഇന്നലെ വൈകിട്ടോടെയാണ് അപകടമുണ്ടായത്. മൂവരും ഒരേ സ്ഥാപനത്തിലാണ് ട്യൂഷന് പോകുന്നത്. ട്യൂഷന്‍ കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ രാത്രിയായിട്ടും മടങ്ങിവരാത്തതിനാല്‍ വീട്ടുകാര്‍ പരിഭ്രമിച്ച് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പലയിടത്തും വിദ്യാര്‍ത്ഥികളെ തെരഞ്ഞ് ഒടുവില്‍ കായലിന്റെ കരയില്‍ വിദ്യാര്‍ത്ഥികളുടെ വസ്ത്രങ്ങള്‍ കണ്ടെത്തിയതോടെയാണ് മൂവരും കുളിക്കാനിറങ്ങിയതാകുമെന്ന് കുട്ടികളുടെ വീട്ടുകാരും നാട്ടുകാരും ഉറപ്പിച്ചത്.
മൂന്ന് പേര്‍ക്കും നീന്താന്‍ അറിയുമായിരുന്നില്ല. വേനല്‍ക്കാലമായതിനാല്‍ കായലില്‍ വെള്ളം കുറവായിരിക്കുമെന്ന് വിചാരിച്ചാകാം കുട്ടികള്‍ കായലിലിറങ്ങിയതെന്നാണ് സൂചന.
ദേവപ്രദീപിന്റെ മൃതദേഹമാണ് കായലില്‍ നിന്നും നാട്ടുകാര്‍ ആദ്യം കണ്ടെത്തിയത്. പിന്നീട് വിഷ്ണുവിന്റെ മൃതദേഹം ലഭിയ്ക്കുകയും ഏറെ നീണ്ട തെരച്ചിലിനൊടുവില്‍ പുലര്‍ച്ചെ ഗൗതത്തിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ഗൗതത്തിന്റെ മൃതദേഹം മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയ നിലയിലായിരുന്നു. മൂന്ന് മൃതദേഹങ്ങളും കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *