പാറക്കൂട്ടത്തില്‍ വീണ മൊബൈല്‍ എടുക്കാന്‍ ശ്രമിച്ച്, വലതുകൈ കുടുങ്ങി; ഫയര്‍ഫോഴ്‌സ് എത്തി രക്ഷിച്ചു

Spread the love

തിരുവനന്തപുരം: പനത്തുറ തീരത്ത് കടല്‍ ഭിത്തിയുടെ പാറക്കൂട്ടത്തിനിടയില്‍ വീണ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ ശ്രമിക്കവേ കുടുങ്ങിയ ആളെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. തിരുവല്ലം വരമ്പത്തു വിളാകത്തില്‍ ബിനു(46)വിനെയാണ് വിഴിഞ്ഞം ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തിയത്. പനത്തുറ ക്ഷേത്രത്തിനു സമീപം ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സുഹൃത്തുകള്‍ക്കൊപ്പം എത്തിയ ബിനുവിന്റെ മൊബൈല്‍ ഫോണ്‍ കടല്‍ ഭിത്തിയിലെ പാറക്കൂട്ടത്തിനിടെ വീണത് എടുക്കാന്‍ ശ്രമിക്കുമ്പോഴാണ് വലതു കൈ കൂറ്റന്‍ കരിങ്കല്ലുകള്‍ക്കിടെ കുടുങ്ങിയതെന്ന് ഫയര്‍ ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.
മൊബൈല്‍ എടുക്കാന്‍ ശ്രമിക്കവെ കയ്യുടെ ചുമല്‍ ഭാഗം വരെയും പിന്നീട് ശരീരത്തിന്റെ പകുതിയോളവും കരിങ്കല്‍ കൂട്ടത്തിനിടയിലായി തലകീഴായി കിടന്നു. ഇതിനെ തുടര്‍ന്നാണ് ഫയര്‍ ഫോഴ്‌സിന്റെ സഹായം തേടിയത്. 7 അംഗ ഫയര്‍ ഫോഴ്‌സ് സംഘത്തിന് രക്ഷാ ദൗത്യം ശ്രമകരവും വെല്ലുവിളിയുമായിരുന്നു. പാറക്കൂട്ടം ചെറുതായി നീക്കിയും അനക്കാന്‍ ശ്രമിച്ചും ഏകദേശം ഒരു മണിക്കൂറോളം വേണ്ടി വന്നു രക്ഷാപ്രവര്‍ത്തനത്തിന്. ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫിസര്‍ അലി അക്ബര്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫിസര്‍മാരായ ഷിബി, ആര്‍.അനീഷ്, എസ്.പി. അനീഷ്, കിരണ്‍,ഡ്രൈവര്‍ സുരേഷ്,ഹോംഗാര്‍ഡ് ശശികുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *