ദിലീപ് മഹലനോബിസിന് പത്മവിഭൂഷണ്‍; അപ്പുക്കുട്ട പൊതുവാളടക്കം നാല് മലയാളികള്‍ക്ക് പദ്മശ്രീ

Spread the love

ന്യൂഡല്‍ഹി: 106 പേര്‍ക്ക് ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍. ആറ് പേര്‍ക്ക് പത്മവിഭൂഷണ്‍, ഒമ്പത് പേര്‍ക്ക് പത്മഭൂഷണ്‍, 91 പത്മശ്രീ എന്നിങ്ങനെയാണ് ഇത്തവണത്തെ പുരസ്‌കാരങ്ങള്‍. ഒ.ആര്‍.എസിന്റെ പിതാവ് ഡോ. ദിലീപ് മഹലനോബിസിന് പത്മവിഭൂഷണ്‍ ലഭിച്ചു. മലയാളിയായ ഗാന്ധിയന്‍ വി.പി. അപ്പുക്കുട്ട പൊതുവാള്‍ ഉള്‍പ്പെടെ നാല് മലയാളികള്‍ക്ക് പത്മശ്രീ ലഭിച്ചു.
അപ്പുക്കുട്ട പൊതുവാളിന് പുറമെ മലയാളികളായ സി.ഐ. ഐസക്ക്, എസ്.ആര്‍.ഡി. പ്രസാദ്, ചെറുവയല്‍ കെ. രാമന്‍ എന്നിവര്‍ക്ക് പദ്മശ്രീ ലഭിച്ചു. സാഹിത്യ വിദ്യാഭ്യാസ മേഖലയിലെ സംഭാവനയ്ക്കാണ് സി.ഐ. ഐസക്കിന് പുരസ്‌കാരം. കായിക മേഖലയിലെ സംഭാവനകള്‍ക്ക് എസ്.ആര്‍.ഡി. പ്രസാദിനും കാര്‍ഷിക മേഖലയിലെ സംഭാവനകള്‍ക്ക് ചെറുവയല്‍ കെ രാമനും പദ്മശ്രീ ലഭിച്ചു.
കോളറ ബാധിച്ച കോടിക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ച ഈ ഓറല്‍ റീഹൈഡ്രേഷന്‍ തെറാപ്പി വികസിപ്പിച്ച ഡോക്ടറും ഗവേഷകനുമായിരുന്നു ദിലിപ് മഹലനാബിസ്. 1971ലെ ബംഗ്ലാദേശിലെ വിമോചനയുദ്ധകാലത്ത് അഭയാര്‍ഥി ക്യാമ്പില്‍ കോളറയും ഡയേറിയയും പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അവിടെ രക്ഷയായത് മഹലനാബിസിന്റെ കണ്ടുപിടുത്തമായിരുന്നു. 2022 ഒക്ടോബര്‍ 16ന് ആയിരുന്നു അദ്ദേഹം അന്തരിച്ചത്.
1934 നവംബര്‍ 12ന് പശ്ചിമ ബംഗാളിലായിരുന്നു മഹലനാബിസിന്റെ ജനനം. കൊല്‍ക്കത്തയിലും ലണ്ടനിലുമായിട്ടായിരുന്നു പഠനം. 1960കളില്‍ അദ്ദേഹം കൊല്‍ക്കത്തയിലെ ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ച് ആന്റ് ട്രെയ്‌നിങ്ങില്‍ ഗവേഷകനായി എത്തി. അവിടെ നിന്ന് ഡോ.ഡേവിഡ് ആര്‍ നളിന്‍, ഡോ റിച്ചാര്‍ഡ് എ കാഷ് എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ഒ.ആര്‍.എസ് (ഓറല്‍ റീഹൈഡ്രേഷന്‍ സൊലൂഷന്‍) വികസിപ്പിച്ചു.
ഗാന്ധിമാര്‍ഗത്തെ പാഠപുസ്തകമാക്കി ഗാന്ധിയന്‍ ദര്‍ശന വഴിയിലെ ചൈതന്യമായി മാറിയ ആളാണ് വി.പി.അപ്പുക്കുട്ട പൊതുവാള്‍. ഗാന്ധിയെയും ഖാദിയെയും കൂട്ടുപിടിച്ച ജീവിതമാണ് ഈ പൊതുപ്രവര്‍ത്തകന്റേത്. 1930ന് ഉപ്പുസത്യാഗ്രഹജാഥ നേരിട്ടുകണ്ട ആവേശം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകുന്നതിലേക്ക് അപ്പുക്കുട്ടപൊതുവാളിനെ നയിച്ചു. 1942ല്‍ വി.പി.ശ്രീകണ്ഠപൊതുവാളെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തതോടെ സമരരംഗത്ത് സജീവമായി. സമരസമിതിയുടെ നിര്‍ദേശാനുസരണം പിന്നണിയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം വിദ്യാര്‍ഥിവിഭാഗത്തിന്റെ നേതൃത്വം ഏറ്റെടുത്തു. പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് 1943ല്‍ അറസ്റ്റ് ചെയ്ത് കണ്ണൂര്‍ സബ് ജയിലില്‍ റിമാന്‍ഡിലായി. എന്നാല്‍ തെളിവില്ലാത്തതിന്റെ പേരില്‍ തലശ്ശേരി കോടതി വിട്ടയക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *