കാറില്‍ സഹപ്രവര്‍ത്തകയ്‌ക്കൊപ്പം സഞ്ചരിച്ചത് സദാചാര ഭീഷണി; വ്യാജ പൊലീസ് തട്ടിയെടുത്തത് 1.40 ലക്ഷം രൂപ

Spread the love

ഗുരുഗ്രാം: കാറില്‍ സഹപ്രവര്‍ത്തകയ്‌ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന പുരുഷനെ കബളിപ്പിച്ച് പൊലീസുകാരനെന്ന വ്യാജേന ഒരാള്‍ 1.40 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. അനാശാസ്യ കുറ്റം ചുമത്തി ഇരുവര്‍ക്കുമെതിരെ കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പിഴയിനത്തിലെന്ന് പറഞ്ഞ് ഈ പണം തട്ടിയെടുത്തത്.
ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇരുവരും ബുധനാഴ്ച രാത്രി 8.15 ഓടെ കിംഗ്ഡം ഓഫ് ഹെവനിന് സമീപം കാറില്‍ ഇരിക്കുമ്പോള്‍ പൊലീസ് യൂണിഫോം ധരിച്ച ഒരാള്‍ അവരെ സമീപിക്കുകയായിരുന്നു. ഇയാള്‍ തങ്ങളെ സമീപിച്ച് കാറിന്റെ ചില്ല് താഴ്ത്താന്‍ ആവശ്യപ്പെട്ടതായി പരാതിക്കാരനായ ശുഭം തനേജ പറയുന്നു. തുടര്‍ന്ന് ഇയാള്‍ ഇരുവരുടെയും മൊബൈല്‍ ഫോണുകളും തിരിച്ചറിയല്‍ കാര്‍ഡുകളും കൈക്കലാക്കുകയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. രക്ഷപ്പെട്ട് പോകണമെങ്കില്‍ രണ്ട് ലക്ഷം രൂപ കൈക്കൂലി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി തനേജ പരാതിയില്‍ പറയുന്നു.
‘ഞങ്ങള്‍ രണ്ടുപേരും ഞങ്ങളുടെ എടിഎം കാര്‍ഡില്‍ നിന്ന് ഒരു ലക്ഷം രൂപ പിന്‍വലിച്ചു, 40,000 രൂപ കാറില്‍ സൂക്ഷിച്ചിരുന്നു. 1.40 ലക്ഷം രൂപ എടുത്ത ശേഷം ഞങ്ങളുടെ ഫോണുകളും തിരിച്ചറിയല്‍ കാര്‍ഡുകളും തിരികെ നല്‍കി അയാള്‍ ഓടിപ്പോയി. ഞങ്ങള്‍ ഞങ്ങളുടെ വീടുകളിലെത്തി വ്യാഴാഴ്ച പരാതി നല്‍കി.’ തനേജ പറഞ്ഞു. പരാതിയെത്തുടര്‍ന്ന്, വ്യാഴാഴ്ച വൈകുന്നേരം സെക്ടര്‍ 29 പൊലീസ് സ്റ്റേഷനില്‍ ഐപിസി സെക്ഷന്‍ 384 (കൊള്ളയടിക്കല്‍) പ്രകാരം ‘വ്യാജ പോലീസുകാരന്’ എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിയാന്‍ ശ്രമിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സബ് ഇന്‍സ്‌പെക്ടര്‍ സജ്ജന്‍ സിംഗ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *