മൂന്ന് നില, 8 സ്വീറ്റുകള്‍, 3,200 കിലോമീറ്റര്‍ യാത്ര; ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീയാത്രയ്ക്ക് ഗംഗാ തീരത്ത് തുടക്കം

Spread the love

 

 

 

 

വാരാണസി: വാരാണസിയില്‍ നിന്നാരംഭിച്ച് ബംഗ്ലദേശിലൂടെ അസമിലെ ദിബ്രുഗഡില്‍ പൂര്‍ത്തിയാകുന്ന ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീജല ആഡംബരക്രൂസ് എംവി ഗംഗാവിലാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി ഫ്‌ലാഗ് ഓഫ് ചെയ്തു. ഇതോടെ ‘റിവര്‍ ക്രൂയിസ് ടൂറിസ’ത്തിന്റെ പുതിയ യുഗത്തിന് തുടക്കമായി. ഫ്‌ലാഗ് ഓഫിനൊപ്പം 1000 കോടിയിലധികം വരുന്ന മറ്റു ഉള്‍നാടന്‍ ജലപാത പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.
51 ദിവസം നീണ്ട യാത്രയില്‍ ഇന്ത്യയിലെയും ബംഗ്ലദേശിലെയും 27 നദീതടങ്ങളിലൂടെ കടന്നുപോകുന്ന ഗംഗാവിലാസ് 3,200 കിലോമീറ്റര്‍ ദൂരമാണ് പിന്നിടുന്നത്. ലോക പൈതൃക കേന്ദ്രങ്ങള്‍, ദേശീയ പാര്‍ക്കുകള്‍ എന്നിവയുള്‍പ്പെടെ 50 വിനോദ സഞ്ചാര കേന്ദ്രങ്ങളും സന്ദര്‍ശിക്കാം. 62 മീറ്റര്‍ നീളവും 12 വീതിയുമുള്ള ഗംഗാ വിലാസില്‍ 3 ഡെക്കുകളും 18 സ്വീറ്റുകളുമാണുള്ളത്. 36 വിനോദസഞ്ചാരികള്‍ക്കുള്ള സൗകര്യങ്ങളുണ്ട്. ആദ്യയാത്രയില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള 32 സഞ്ചാരികളാണുള്ളത്. ഒരാള്‍ക്ക് പ്രതിദിനം 25,000 രൂപ വീതം ചെലവാകും. ഏകദേശം 13 ലക്ഷം രൂപയാണ് ഒരാള്‍ക്ക് ആകെ ചെലവാകുക.
51 ദിവസത്തിനിടെ, വാരാണസിയിലെ ഗംഗാ ആരതി, ഏറ്റവും വലിയ നദി ദ്വീപായ അസമിലെ മജുലി, ബിഹാര്‍ സ്‌കൂള്‍ ഓഫ് യോഗ, വിക്രംശില യൂണിവേഴ്‌സിറ്റി, സുന്ദര്‍ബന്‍ ഡെല്‍റ്റ, കാസിരംഗ ദേശീയ ഉദ്യാനം, ബിഹാറിലെ പട്‌ന, ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ച്, ബംഗാളിലെ കൊല്‍ക്കത്ത, ബംഗ്ലദേശിലെ ധാക്ക, അസമിലെ ഗുവാഹത്തി തുടങ്ങിയ പ്രധാന നഗരങ്ങള്‍, മറ്റു ലോക പൈതൃക കേന്ദ്രങ്ങള്‍ എന്നിവിങ്ങളിലൂടെയാണ് ആഡംബരക്രൂസ് സഞ്ചരിക്കുക. ഇതിലൂടെ ഇന്ത്യയുടെയും ബംഗ്ലദേശിന്റെയും കല, സംസ്‌കാരം, ചരിത്രം, എന്നിവ അനുഭവിക്കാന്‍ സഞ്ചാരികള്‍ക്കാകും. എംവി ഗംഗാ വിലാസിന്റെ അടുത്ത യാത്ര ഈ വര്‍ഷം സെപ്റ്റംബറില്‍ ആരംഭിക്കും. ഇതിന്റെ ബുക്കിങ് ഉടന്‍ തുടങ്ങും. നിലവില്‍ കൊല്‍ക്കത്തയ്ക്കും വാരാണസിക്കും ഇടയില്‍ എട്ട് റിവര്‍ ക്രൂയിസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *