കലോത്സവ സ്വാഗതഗാനം: ‘ദൃശ്യാവിഷ്‌കാരം തയാറാക്കിയ സംഘത്തിന് ഇനി അവസരമില്ല’: മന്ത്രി

Spread the love

തിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ കലോത്സവ സ്വാഗതഗാന വിവാദത്തില്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. സ്വാഗതഗാനം അവതരിപ്പിച്ച പേരാമ്പ്ര മാതാ കേന്ദ്രത്തിന് കലോത്സവത്തില്‍ ഇനി അവസരം നല്‍കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. കലോത്സവ സ്വാഗത ഗാനവുമായി ബന്ധപ്പെട്ട് പരിശോധിച്ച് നടപടിയെടുക്കും. വേദിയില്‍ അവതരപ്പിക്കുന്നതിന് മുന്‍പ് ദൃശ്യാവിഷ്‌കാരം പരിശോധിച്ചിരുന്നു. എന്നാല്‍ ആ സമയത്ത് വിവാദമുണ്ടാക്കിയ വേഷം ഉണ്ടായിരുന്നില്ലെന്നും വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചു. സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി ആരെങ്കിലും ഇടപെട്ടിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും വ്യക്തമാക്കി.
കലോത്സവ ഉദ്ഘാടനച്ചടങ്ങിലവതരിപ്പിച്ച സ്വാഗതഗാനത്തിലെ ദൃശ്യങ്ങളില്‍, മുസ്ലിം വേഷധാരിയെ ഭീകരവാദിയായി ചിത്രികരിച്ചുവെന്നാണ് ആക്ഷേപമുയര്‍ന്നത്. മുസ്ലിംലീഗ് ഉയര്‍ത്തിയ ആക്ഷേപം വലിയ ചര്‍ച്ചയായതോടെ പരിശോധിക്കുമെന്ന് ബന്ധപ്പെട്ട മന്ത്രിമാര്‍ വിശദീകരിച്ചു. പിന്നാലെ നടപടി ആവശ്യപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അടക്കം രംഗത്തെത്തി. ഭീകരവാദിയെ ചിത്രീകരിക്കാന്‍ മുസ്ലീം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് യഥാര്‍ത്ഥത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരും കേരളീയ സമൂഹവും ഉയര്‍ത്തിപിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണെന്നാണ് സിപിഎം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. തീവ്രവാദവും ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല. ഇങ്ങനെയൊരു ചിത്രീകരണം വന്നതെങ്ങനെയെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇതിനകം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ടെന്നും നടപടികള്‍ സ്വീകരിക്കണമെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
എന്നാല്‍ വിവാദം ദുരുദ്ദേശ്യപരമാണെന്ന് പേരാമ്പ്ര മാതാ കലാകേന്ദ്രം ഡയറക്ടര്‍ കനകദാസ് പറഞ്ഞു. കലാസംഘത്തിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നും സിപിഎം ജില്ലാ സമ്മേളനങ്ങളില്‍ പോലും പരിപാടി അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *