ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ഭക്ഷ്യവിഷബാധ; സംഭവം ഇടുക്കിയില്‍

Spread the love

കട്ടപ്പന: ഇടുക്കി നെടുങ്കണ്ടത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യ വിഷബാധയേറ്റു. ജനുവരി ഒന്നാം തീയതിയാണ് സംഭവം നടന്നത്. ഏഴു വയസ്സുള്ള കുട്ടിക്കും ഗൃഹനാഥനും പ്രായമായ സ്ത്രീക്കുമാണ് ഭക്ഷ്യ വിഷബാധയേറ്റത്. വയറിളക്കം, ഛര്‍ദ്ദി, കടുത്ത പനി എന്നിവയെ തുടര്‍ന്ന് മൂന്ന് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യ നില ഇപ്പോള്‍ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു.
നെടുങ്കണ്ടം ക്യാമല്‍ റസ്റ്റോ എന്ന സ്ഥാപനത്തിനത്തില്‍ നിന്നാണ് ഇവര്‍ ഷവര്‍മ വാങ്ങിയത്. ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത് വൃത്തി ഹീനമായസാഹചര്യത്തിലാണെന്ന് കണ്ടെത്തി. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഹോട്ടല്‍ അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കിയിരിക്കുകയാണ്.
ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നവര്‍ക്കെതിരെ കേസെടുക്കുമ്പോള്‍ ശക്തമായ വകുപ്പുകള്‍ ചുമത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിപ്രായപ്പെട്ടു.സംസ്ഥാനത്ത് മുഴുവന്‍ പരിശോധനാ അധികാരമുള്ള സ്‌പെഷ്യല്‍ ടാസ്‌ക്ക് ഫോഴ്‌സ് രണ്ടുദിവസത്തിനകം രൂപീകരിക്കും.
കാസര്‍ഗോഡ് ഭക്ഷ്യവിഷബാധയേറ്റ് മരണപ്പെട്ട കുട്ടി എവിടെ നിന്നാണ് ഭക്ഷണം കഴിച്ചത്, എന്നാണ് ഭക്ഷണം കഴിച്ചത്, ചികിത്സ തേടിയതിന്റെ വിവരങ്ങള്‍ തുടങ്ങിയവ ശേഖരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ നടപടിയെടുക്കും. ഭക്ഷണത്തില്‍ മായം കലര്‍ത്തിയ ശേഷം സ്ഥാപനം പൂട്ടിയാല്‍ വീണ്ടും തുറക്കല്‍ എളുപ്പമാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് ഭക്ഷ്യ വിഷബാധയേറ്റ് സംസ്ഥാനത്ത് വീണ്ടും മരണം സംഭവിച്ചുവെന്ന വാര്‍ത്ത പുറത്ത് വരുന്നത്. കാസര്‍ഗോഡ് തലക്ലായിലെ അഞ്ജുശ്രീ പാര്‍വതിയാണ് മരിച്ചത്. കാസര്‍ഗോട്ടെ ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനില്‍ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെ ശാരീരിക അസ്വസ്ഥത ആരംഭിച്ചു. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ബന്ധുക്കള്‍ മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *