രാജ്യത്തിനായുള്ള ജീവത്യാഗം വലിയ കാര്യം; സൈനികര്‍ക്കായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറെന്നും മുഖ്യമന്ത്രി

Spread the love

തിരുവനന്തപുരം: സൈനികരുടെ ക്ഷേമത്തിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 122 ടെറിട്ടോറിയല്‍ ആര്‍മിയുടെ കേരളത്തിലെ ആസ്ഥാനമായ കോഴിക്കോട് വെസ്റ്റ്ഹില്‍ കേന്ദ്രം സന്ദര്‍ശിക്കുകയായിരുന്നു മുഖ്യമന്ത്രി. വീരമൃത്യു വരിച്ച നായിക് ബികെ അനില്‍കുമാര്‍, ഹവീല്‍ദാര്‍ വിജയന്‍ എം എന്നീ ധീര സൈനികരുടെ സ്മൃതി മണ്ഡപത്തില്‍ മുഖ്യമന്ത്രി പുഷ്പചക്രം അര്‍പ്പിച്ചു. ഇവരുടെ ഭാര്യമാരെ മുഖ്യമന്ത്രി ആദരിച്ചു.
രാഷ്ട്രത്തിനായി ജീവത്യാഗം ചെയ്തവരുടെ പത്‌നിമാരെ കണ്ടത് ഏറെ വികാരപരമായ അനുഭവമായെന്ന് മുഖ്യമന്ത്രി പറഞ്ഞു. 122 ടെറിട്ടോറിയല്‍ ആര്‍മി കമാന്റിങ്ങ് ഓഫീസര്‍ കേണല്‍ നവീന്‍ ബഞ്ചിത്ത് ബറ്റാലിയന്റെ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിക്ക് വിശദീകരിച്ചു. കണ്ണൂരില്‍ നിന്ന് ടി.എ. ബറ്റാലിയന്‍ കോഴിക്കോട് വെസ്റ്റ് ഹില്ലിലേക്ക് ഈയിടെയാണ് മാറ്റിയത്. ആദ്യമായാണ് ഈ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കുന്നത്.
രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച ശേഷമാണ് മുഖ്യമന്ത്രി വീരചരമം പ്രാപിച്ച സൈനികരുടെ കുടുംബാംഗങ്ങളെ കണ്ടത്. ഒരു ഭേദചിന്തയുമില്ലാതെ രാഷ്ട്ര സേവനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് സൈനികരെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്ര സേവനത്തിനിടെ വീരചരമം അടഞ്ഞ രണ്ടു പേരുടെ കുടുംബത്തെ കണ്ടത് വികാരപരമായ അനുഭവമായി. രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കുകയെന്നത് വലിയ കാര്യമാണ്. ജീവത്യാഗം ചെയ്ത ധീര ജവാന്മാരുടെ ഓര്‍മ്മയ്ക്കു മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു. അപകടത്തില്‍പ്പെടുകയോ മരിക്കുകയോ ചെയ്തവര്‍ക്ക് സംസ്ഥാനത്തിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. കൂടുതല്‍ കാര്യം ചെയ്യേണ്ടതുണ്ടെങ്കില്‍ തുറന്ന മനസ്സോടെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *