തടവിലായ കപ്പലിന്റെ നിയന്ത്രണം ഗിനി സൈന്യം പിടിച്ചെടുത്തു.

Spread the love

ന്യൂഡല്‍ഹി : സമുദ്രാതിര്‍ത്തി ലംഘിച്ചതിന് എക്വറ്റോറിയല്‍ ഗിനിയില്‍ പിടികൂടിയ ഹീറോയിക്ക് ഇഡ്യൂള്‍ കപ്പലിന്റെ നിയന്ത്രണം ഗിനി സൈന്യം ഏറ്റെടുത്തു. കപ്പലും ജീവനക്കാരേയും എത് നിമിഷവും നൈജീരിയക്ക് കൈമാറാമെന്ന് കപ്പല്‍ ജീവനക്കാര്‍ പറയുന്നു. കപ്പിലിന് അടുത്ത് നൈജീരിയന്‍ നാവിക സേനയുടെ കപ്പലും ഉണ്ട്. ഇന്ത്യയുടെ അടിയന്തര ഇടപെടലും സഹായവും വീണ്ടും അഭ്യര്‍ഥിക്കുകയാണ് കപ്പല്‍ ജീവനക്കാര്‍.സഹായം ആവശ്യപ്പെട്ടുള്ള വീഡിയോ ഇവര്‍ വീണ്ടും പുറത്തുവിട്ടു,
ഇവരുടെ മോചനത്തിന് ഇടപെടല്‍ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിന് സിപിഎം എംപിമാര്‍ കത്ത് നല്‍കിയിരുന്നു. എംപിമാരായ വി ശിവദാസന്‍, എ എ റഹീം എന്നിവരാണ് കത്തയച്ചത്. ഇന്ത്യക്കാരായ ജീവനക്കാരുടെ മോചനത്തിനായി ഇടപെടുമെന്ന് തമിഴ്‌നാട് മന്ത്രി ജിങ്കി മസ്താനും ട്വീറ്റ് ചെയ്തു. ബന്ദികള്‍ ആക്കപ്പെട്ട 16 ഇന്ത്യക്കാരില്‍ തമിഴ്‌നാട് സ്വദേശികളുമുണ്ട്.
മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ പതിനാറ് ഇന്ത്യക്കാരാണ് കപ്പലില്‍ ഉള്ളത്. ചരക്ക് കപ്പലിന് സാങ്കേതിക തകരാറാണെന്ന കാരണം പറഞ്ഞ് നീക്കം വൈകിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് ജീവനക്കാര്‍ പറയുന്നത്.
എംബസി വഴി ഇടപെടുന്നുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. എന്നാല്‍ കപ്പല്‍ ജീവനക്കാരുടെ മോചനത്തിനുള്ള വഴി ഇനിയും സാധ്യമായിട്ടില്ല. നൈജീരിയന്‍ നാവികസേന അറസ്റ്റ് ചെയ്താല്‍ വലിയ അപകടത്തിലേക്ക് കാര്യങ്ങള്‍ പോകുമെന്നാണ് കപ്പല്‍ ജീവനക്കാരുടെ ആശങ്ക. മലയാളികള്‍ ഉള്‍പ്പെടെയുള്ള പലര്‍ക്കും പല തവണ ടൈഫോയിഡും മലേറിയയും ബാധിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് നൈജീരിയയുടെ സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന പേരില്‍ ആഫ്രിക്കന്‍ രാജ്യമായ എക്വിറ്റോറിയല്‍ ഗിനി കപ്പല്‍ ജീവനക്കാരെ അറസ്റ്റ് ചെയ്തതത്. കമ്പനി പിഴയടച്ചെങ്കിലും ജീവനക്കാരെ വിടാതെ നൈജീരയക്ക് കൈമാറാനായിരുന്നു എക്വറ്റോറിയല്‍ ഗിനിയുടെ തീരുമാനം. സ്ത്രീധനപ്രശ്‌നത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരന്‍ വിജിത്ത് ഉള്‍പ്പെടെ മൂന്ന് മലയാളികളാണ് കപ്പലിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *