തമിഴ്നാട്ടിലെ ഗുണ്ടാ നേതാവിനെ വെട്ടി കൊലപ്പെടുത്തി

Spread the love

തിരുവനന്തപുരം∙ തമിഴ്നാട്ടിലെ കന്യാകുമാരിയിൽനിന്നുള്ള ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കിയ സംഭവത്തിൽ രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ. വലിയതുറ സ്വദേശികളായ മനു രമേഷ്, ഷെഹിന്‍ ഷാ എന്നിവരാണ് കസ്റ്റഡിയില്‍. ഓഗസ്റ്റ് 14ന് രണ്ട് കാലുകള്‍ തിരുവനന്തപുരം മുട്ടത്തറയില്‍ മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഗുണ്ടാസംഘങ്ങളുടെ പകയെത്തുടര്‍ന്നുള്ള കൊലപാതകമാണിതെന്ന് കണ്ടെത്തിയത്.

തമിഴ്നാട്ടിലെ ഗുണ്ടാ നേതാവാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായെങ്കിലും ഡിഎൻഎ പരിശോധനയ്ക്കുശേഷമേ ഇയാളുടെ പേരു വെളിപ്പെടുത്തൂ. തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിൽ കാണാതായ ആളുകളുടെ വിവരങ്ങൾ ശേഖരിച്ചു നടത്തിയ പരിശോധനയിൽനിന്നാണു കൊല്ലപ്പെട്ടത് ഗുണ്ടാനേതാവ് ആയിരിക്കുമെന്ന നിഗമനത്തിൽ എത്തിയത്. ഓഗസ്റ്റ് 12 മുതൽ ഇയാളെ കാണാതായിരുന്നു. തുടർന്നാണ് ഇയാളുമായി ശത്രുതയിലുള്ള ഗുണ്ടകളെ അന്വേഷിച്ചതും അറസ്റ്റിലായവരിലേക്ക് എത്തുന്നതും. ഒന്നാം പ്രതിയായ മനു രമേഷിന്റെ അമ്മ കന്യാകുമാരി സ്വദേശിയാണ്. മാത്രമല്ല, അവിടുത്തെ ചില കേസുകളിൽ ഇയാൾ പ്രതിയുമാണ്.

കൊല്ലപ്പെട്ട ഗുണ്ടാനേതാവും തമിഴ്നാട്ടിൽ കൊലപാതകം അടക്കമുള്ള കേസുകളിൽ പ്രതിയാണ്. ഇരു സംഘങ്ങളും തമ്മിൽ ഗുണ്ടാപ്പക ഉണ്ടായിരുന്നതിനാൽ ഓഗസ്റ്റ് 13ന് മറ്റൊരാൾ വഴി ഗുണ്ടാനേതാവിനെ തിരുവനന്തപുരത്തേക്കു വിളിച്ചുവരുത്തി കൊല്ലുകയായിരുന്നു. മനു രമേഷാണ് കൊലപാതകം നടത്തിയതെന്നും കഷ്ണങ്ങളാക്കിയ മൃതദേഹം പല സ്ഥലങ്ങളിൽ ഉപേക്ഷിച്ചതിനു പിന്നിൽ രണ്ടാം പ്രതിയായ ഷഹിൻഷാ ആണെന്നും പൊലീസ് പറയുന്നു. കൂടുതൽ ആളുകൾ ഉണ്ടോയെന്ന് ചോദ്യംചെയ്യലിനുശേഷമേ വ്യക്തമാകൂ.

കണ്ടെടുത്ത കാൽപ്പാദങ്ങളെക്കൂടാതെ ബാക്കി ശരീരഭാഗങ്ങൾ കണ്ടെത്താൻ തെളിവെടുപ്പ് തുടരുകയാണ്. അതേസമയം, എവിടെയാണ് തെളിവെടുപ്പ് നടക്കുന്നതെന്ന് പൊലീസ് പുറത്തുവിട്ടിട്ടില്ല. ശംഖുമുഖം അസി. കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *