കോണ്‍ഗ്രസിനെ ഇനി കര്‍ണാടകയില്‍ നിന്നുള്ള ദലിത് നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ നയിക്കും.

Spread the love

ന്യൂഡല്‍ഹി : കോണ്‍ഗ്രസിനെ ഇനി കര്‍ണാടകയില്‍ നിന്നുള്ള ദലിത് നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ നയിക്കും. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പില്‍ 8000ല്‍ അധികം വോട്ടു ലഭിച്ചതോടെയാണ് ഖര്‍ഗെയുടെ വിജയം ഉറപ്പായത്. എതിര്‍ സ്ഥാനാര്‍ഥി ശശി തരൂരിനും ആയിരത്തിലേറെ വോട്ടു ലഭിച്ചിട്ടുണ്ട്. രണ്ടര പതിറ്റാണ്ടോളം നീണ്ട ഇടവേളയ്ക്കു ശേഷമാണ് നെഹ്‌റു കുടുംബത്തിനു പുറത്തുനിന്ന് ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുന്നത്.
നിഷ്പക്ഷ തിരഞ്ഞെടുപ്പ് എന്നതായിരുന്നു പ്രഖ്യാപനമെങ്കിലും, ഗാന്ധി കുടുംബത്തിന്റെയും ഔദ്യോഗിക പക്ഷത്തിന്റെയും പിന്തുണയുള്ളതിനാല്‍ ഖര്‍ഗെയുടെ വിജയം ഉറപ്പായിരുന്നു. കടുത്ത പോരാട്ടം കാഴ്ചവച്ച തരൂര്‍ എത്ര വോട്ടു നേടുമെന്നു മാത്രമായിരുന്നു ആകാംക്ഷ. ആയിരത്തിലധികം വോട്ടു നേടിയതോടെ, ഏറെക്കുറെ ഒറ്റയാനായി മത്സരിച്ച തരൂരിനും കരുത്തു തെളിയിക്കാനായി.
സംഘടനാ രംഗത്ത് പതിറ്റാണ്ടുകളുടെ അനുഭവസമ്പത്ത് കൈമുതലാക്കിയാണ് കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാക്കളിലൊരാളായ എണ്‍പതുകാരന്‍ ഖര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തുന്നത്. സംസ്ഥാന നേതാക്കളുമായി ഉറച്ച ബന്ധം, ദലിത് മുഖം തുടങ്ങിയ ഘടകങ്ങളും ഖര്‍ഗെയ്ക്ക് തുണയായി. തിങ്കളാഴ്ചത്തെ തിരഞ്ഞെടുപ്പില്‍ 9915 വോട്ടര്‍മാരില്‍ 9497 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ 10 മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. എഐസിസി സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന ബാലറ്റ് ബോക്‌സുകള്‍ ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് പൊട്ടിച്ചതും എണ്ണിയതും.
തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടു നടന്നതായി ആരോപിച്ച് തരൂര്‍ പക്ഷം രംഗത്തെത്തിയിരുന്നു. കേരളത്തില്‍നിന്ന് ബാലറ്റ് പെട്ടികള്‍ കൊണ്ടുപോയതില്‍ ഉള്‍പ്പെടെ തരൂര്‍ പക്ഷം പരാതി നല്‍കി. വ്യാപക ക്രമക്കേടു നടന്ന ഉത്തര്‍പ്രദേശിലെ വോട്ടുകള്‍ എണ്ണരുതെന്ന തരൂരിന്റെ പരാതി പരിഗണിച്ച തിരഞ്ഞെടുപ്പ് സമിതി, അവിടെനിന്നുള്ള വോട്ടുകള്‍ മാത്രം മറ്റു വോട്ടുകള്‍ക്കൊപ്പം കൂട്ടിക്കലര്‍ത്തിയിരുന്നില്ല. യുപിക്കു പുറമെ പഞ്ചാബ്, തെലങ്കാന എന്നിവിടങ്ങളിലും വോട്ടെടുപ്പില്‍ ഗുരുതര ക്രമക്കേട് നടന്നതായാണ് തരൂര്‍ പക്ഷത്തിന്റെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *