സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച തീവ്രയജ്ഞ പരിപാടി പാളി.

Spread the love

തിരുവനന്തപുരം : സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച തീവ്രയജ്ഞ പരിപാടി പാളി. സെപ്തംബര്‍ മുപ്പതിനകം ഫയല്‍ തീര്‍പ്പാക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും പകുതി ഫയലുകളില്‍ പോലും തീര്‍പ്പുണ്ടായില്ല. സമയ പരിധി ഒരുമാസം കൂടി നീട്ടി ഉത്തരവിറക്കാനാണ് സര്‍ക്കാര്‍ ആലോചന.
ഓരോ ഫയലും ഓരോ ജീവിതമാണെന്ന വിഖ്യാത പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് ഫയല്‍ തീര്‍പ്പാക്കല്‍ തീവ്ര യജ്ഞം പ്രഖ്യാപിച്ചത്. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 30 വരെ തീരുമാനിച്ചത് പ്രത്യേക കര്‍മ്മ പദ്ധതി.
സമയപരിധി തീര്‍ത്ത് പത്ത് ദിവസം കൂടി പിന്നിടുമ്പോള്‍ സര്‍ക്കാര്‍ ഓഫീസുകളിലെ സ്ഥിതി പരിതാപകരമാണ്. ഓഗസ്റ്റ് 15 വരെയുള്ള കണക്ക് അനുസരിച്ച് സെക്രട്ടേറിയറ്റിലേലും വിവിധ ഡയറക്ടേറ്റുകളിലും കെട്ടിക്കിടക്കുന്നത് 8,53,088 ഫയല്‍. അതില്‍ തീര്‍പ്പാക്കിയത് 3, 28,910 ഫയല്‍, തീര്‍പ്പ് കാത്തിരിക്കുന്നത് 5,24,178 ഫയല്‍. അതായത് തീവ്ര യജ്ഞം പ്രഖ്യാപിച്ചിട്ടും തീര്‍പ്പാക്കിയത് വെറും 38 ശതമാനം ഫയല്‍ മാത്രം.
മുഖ്യമന്ത്രിയുടെ ആഹ്വാനം കേട്ട് അവധി ഒഴിവാക്കി ജീവനക്കാര്‍ എത്തിയിട്ടും സെക്രട്ടേറിയറ്റില്‍ പോലും അത് പ്രതീക്ഷിച്ച ഫലം ഉണ്ടാക്കിയിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സെപ്തംബര്‍ മുപ്പതെന്ന സമയപരിധി തീരുമ്പോള്‍ സെക്രട്ടേറിയറ്റില്‍ മാത്രം രണ്ട് ലക്ഷത്തോളം ഫയല്‍ കെട്ടിക്കിടക്കുകയാണ്. പ്രഖ്യാപനം നടത്തിയ മുഖ്യമന്ത്രിക്ക് കീഴിലെ പൊതുഭരണ വകുപ്പില്‍ 15407 ഫയലും ആഭ്യന്തര വകുപ്പില്‍ 14314 ഫയലും ഉണ്ടെന്നാണ് കണക്ക്.
ആരോഗ്യം വിദ്യാഭ്യാസം തദ്ദേശ ഭരണ വകുപ്പുകളാണ് ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തില്‍ വളരെ പിന്നില്‍. നയപരമായ തീരുമാനം എടുക്കേണ്ട ഫയലുകള്‍ എത്തുന്നതും ഉന്നത ഉദ്യോഗസ്ഥരുടെ നിസ്സകരണവുമാണ് സെക്രട്ടേറിയറ്റില്‍ ഫയല്‍ നീക്കം ഇഴയാന്‍ കാരണമെന്നാണ് ജീവനക്കാര്‍ വിശദീകരിക്കുന്നത്. ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം പാളിയതോടെ സമയ പരിധി ഒരു മാസത്തേക്ക് കൂടി നീട്ടി നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *